ന്യൂഡൽഹി: പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ്. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നുപൂർ ശർമ്മ തോക്കിന്റെ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. ഡൽഹി പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
നുപൂർ ശർമ്മയുടെ പരാമർശങ്ങൾക്ക് പിന്നാലെ രാജ്യത്ത് വലിയ രീതിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരവധി ഇസ്ളാമിക രാജ്യങ്ങൾ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തർ ഭരണകൂടം തങ്ങളുടെ പ്രതിഷേധം നേരിട്ട് അറിയിക്കുകയായിരുന്നു. വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത പ്രതിഷേധം സൂചിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ കുറിപ്പിട്ടു. ബിജെപി നേതാവിന്റെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നതായി കുറിച്ച ഷെഹബാസ്, മോദിയുടെ കീഴിൽ ഇന്ത്യ മത സ്വാതന്ത്ര്യത്തിനെ ചവിട്ടിമെതിക്കുകയും മുസ്ളീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചു. ലോകരാജ്യങ്ങൾ ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. ഇറാനും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിക്കുകയും ചെയ്തു. ഒമാനിലും നുപുർ ശർമ്മയുടെ പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധം ആളിപ്പടർന്നിരുന്നു.
പ്രതിഷേധങ്ങൾക്ക് പിന്നാലെ നൂപുർ ശർമ്മ തന്റെ പരാമർശം പിൻവലിച്ചിരുന്നു. തന്റെ അഭിപ്രായം ഏതെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താനല്ലെന്നും അവർ വ്യക്തമാക്കി. 2022 ജൂലായിൽ സുപ്രീം കോടതിയും നുപൂർ ശർമ്മയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും കാരണം നുപൂർ ശർമ്മയാണെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. നുപൂർ ശർമ്മയ്ക്കെതിരായ ഭീഷണികൾ ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി 2022 ഓഗസ്റ്റിൽ പല സംസ്ഥാനങ്ങളിലായി അവർക്കെതിരായുള്ള എല്ലാ കേസുകളും കൂട്ടിച്ചേർത്തിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന നുപൂർ ശർമ്മ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായിരുന്നു. ഇതിനിടെയാണ് നുപൂർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ലഭിച്ചതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |