ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് ഫുട്ബാളിന്റെ (കാറബാവോ കപ്പ്)ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും സെമിയിലെത്തി. യുണൈറ്റഡ് ചാൾട്ടണെയും ന്യൂകാസിൽ ലെസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തിയപ്പോൾ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സതാംപ്ടണിനോട് തോൽക്കുകയായിരുന്നു.
ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് സതാംപ്ടൺ സിറ്റിയെ അട്ടിമറിച്ചത്. 23-ാം മിനിട്ടിൽ സീക്കോ മാരായിലൂടെയാണ് സതാംപ്ടൺ ആദ്യ ഗോൾ നേടിയത്. അഞ്ചുമിനിട്ടികം മൗസാ യെനെപ്പോ വീണ്ടും സിറ്റിയുടെ വലകുലുക്കി. മത്സരത്തിൽ 78ശതമാനം പന്തവകാശം നേടിയിട്ടും ഗോളടിക്കാൻ കഴിയാതെപോയതാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിക്ക് തിരിച്ചടിയായത്.
ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് പരിശീലകൻ എറിക് ടെൻ ഹാഗ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. യുണൈറ്റഡിനായി സൂപ്പർ താരം മാർക്കസ് റാഷ്‌ഫോർഡ് പകരക്കാരനായി വന്ന് ഇരട്ട ഗോളുകൾ നേടിയപ്പോൾ ആന്റണി ഒരു ഗോളടിച്ചു. 21-ാം മിനിട്ടിൽ ആന്റണിയിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 90-ാം മിനിട്ടിലും ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിലും ഗോളടിച്ച് റാഷ്‌ഫോർഡ് ടീമിന് സെമി ഫൈനൽ ബർത്ത് നേടിക്കൊടുത്തു.
8
വിവിധ ലീഗുകളിലായി യുണൈറ്റഡിന്റെ തുടർച്ചയായ എട്ടാം വിജയമാണിത്.
ന്യൂകാസിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലെസ്റ്ററിനെ വീഴ്ത്തിയത്. ഡാൻ ബേണും ജോയലിന്റണും ടീമിനായി ലക്ഷ്യം കണ്ടു. ഇരുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.മറ്റൊരു മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് വോൾവർ ഹാംപ്ടണിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞതുകൊണ്ടാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
54
വർഷങ്ങൾക്ക് ശേഷമാണ് ന്യൂകാസിൽ കാറബാവോ കപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. 1976-ലാണ് ടീം അവസാനമായി സെമി ഫൈനല്‍ കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |