അൻസാർ.എസ്.രാജ്
തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ മണ്ണിൽ ഒരിക്കൽക്കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ കളിവിളക്ക് തെളിയുന്നു. ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരമാണ് അരങ്ങേറുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യയ്ക്ക് റിസർവ് ബെഞ്ചിലെ താരങ്ങൾക്ക് അവസരം നൽകാനുള്ള മത്സരമാണിത്. ട്വന്റി ട്വന്റി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരിക്കേണ്ടിവന്ന സൂര്യകുമാർ യാദവ് ഉൾപ്പടെയാണ് ഇന്ത്യയുടെ റിസർവ് ബെഞ്ചിലുള്ളത്. അതേസമയം ശ്രീലങ്കയ്ക്ക് ഇത് പരമ്പരയിൽ ഒരു വിജയത്തിന്റെയെങ്കിലും ആശ്വാസവുമായി മടങ്ങാനുള്ള അവസരമാണ്.
ഇന്നലെ ശ്രീലങ്കൻ ടീം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. തങ്ങൾക്ക് മികച്ച താരങ്ങൾ ഉണ്ടെങ്കിലും സ്ഥിരത പുലർത്താൻ കഴിയാത്തതാണ് പ്രശ്നമെന്ന് ഇന്നലെ പത്രസമ്മേളനത്തിനെത്തിയ ശ്രീലങ്കൻ കോച്ച് ക്രിസ് സിൽവർവുഡ് പറഞ്ഞു. ട്വന്റി ട്വന്റിയിൽ ലങ്കയുടെ കുന്തമുനയായ സ്പിന്നർമാർക്ക് ഏകദിന ഫോർമാറ്റിൽ തിളങ്ങാൻ കഴിയാത്തതും തിരിച്ചടിയായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതൽ കാണികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.
അഞ്ചാമത് അന്താരാഷ്ട്ര മത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത്. 2017 നവംബർ ഏഴിന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി ട്വന്റി മത്സരമാണ് ആദ്യമായി നടന്നത്. അതിന് ശേഷം ഒരു ഏകദിനവും രണ്ട് ട്വന്റി ട്വന്റികളും കൂടി നടന്നു. 2018ലെ കേരളപ്പിറവി ദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആദ്യത്തെ ഏകദിനം.
ഗ്രീൻഫീൽഡിൽ ഇതുവരെ നടന്ന നാലുമത്സങ്ങളിൽ മൂന്നെണ്ണത്തിലും ജയിച്ചത് ഇന്ത്യയാണ്. 2019 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ട്വന്റി ട്വന്റിയിൽ മാത്രമാണ് ഇന്ത്യ ഇവിടെ തോൽവി അറിഞ്ഞത്.
കഴിഞ്ഞ സെപ്തംബറിൽ ഇവിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിൽ റണ്ണൊഴുകുന്ന പിച്ചാണെന്നായിരുന്നു ക്യൂറേറ്ററുടെ അവകാശവാദം. ഓരോ ടീമും 200ലേറെ സ്കോർ ചെയ്യുമെന്ന് കരുതിയിരുന്ന മത്സരത്തിൽ രണ്ട് ടീമുകളും ചേർന്ന് നേടിയത് 216 റൺസാണ്. പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമാകാൻ സാദ്ധ്യതയുള്ള പിച്ചാണ് പൊതുവിൽ ഗ്രീൻഫീൽഡിലേത്. കടലിന്റെ സാന്നിദ്ധ്യവും വൈകുന്നേരത്തെ കാറ്റും പെട്ടെന്ന് പിച്ചിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തും. പരമ്പരയിലെ അവസാന മത്സരമാണ് ഇവിടെ നടക്കുന്നതെങ്കിലും ഇന്ത്യ നേരത്തേ പരമ്പര നേടിക്കഴിഞ്ഞതിനാൽ ആവേശമുണ്ടാകണമെങ്കിൽ സിക്സും ഫോറും പറക്കണം. അതിന് അനുയോജ്യമായ രീതിയിലുള്ള പിച്ചായിരിക്കും അവസാന നിമിഷത്തെ മിനുക്കുപണികളിലൂടെ ഒരുക്കിയെടുക്കുക എന്നാണ് അറിയുന്നത്.
ഗ്രീൻഫീൽഡിൽ മൂന്ന് സെന്റർ പിച്ചുകളാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള ക്ലേകൊണ്ട് നിർമ്മിച്ച പിച്ചിലാണ് നാളത്തെ കളി.മറ്റ് രണ്ടു പിച്ചുകളും കേരളത്തിലെ ക്ലേകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാണ്ഡ്യ പിച്ചിലെ ആദ്യ അന്താരാഷ്ട്രാ മത്സരമാണ് ഞായറാഴ്ചത്തേത്. ആഭ്യന്തരമത്സരങ്ങൾ മാത്രമാണ് ഈ പിച്ചിൽ കളിച്ചിട്ടുള്ളത്. റണ്ണൊഴുകുന്ന പിച്ചാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് 300-ലധികം റൺസ് സ്കോർചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച വേഗമുള്ള ഔട്ട്ഫീൽഡാണ് ഗ്രീൻഫീൽഡിലേത്. ബി.സി.സി.ഐ. ക്യൂറേറ്റർ പ്രകാശ് ആദവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പിച്ച് പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |