കൊച്ചി: മകരവിളക്ക് ദിവസം ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹെെക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോർഡിനോട് കോടതി ആരാഞ്ഞു.
ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നും മറ്റുള്ളവർ പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്, ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ രാവിലെ ഹർജി പരിഗണിച്ച കോടതി, സ്‌പെഷൽ കമ്മിഷണറോടും പൊലീസിനോടും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമ്പോൾ ശബരിമല സ്‌പെഷൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു.
വാച്ചറുടെ വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിയ്ക്ക് കെെമാറി. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തുവെന്ന് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും പ്രസ്തുത ഗാർഡിനെയും ഹെെക്കോടതി സ്വമേധയാ കക്ഷി ചേർത്തു. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ അസ്റ്റിസ്റ്റന്റ് ദേവസ്വം കമ്മീഷണറോടും കോടതി നിർദേശിച്ചു. വിഷയം ഹെെക്കോടതി 24ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |