തിരുവനന്തപുരം: ആദിവാസികളുടെ റേഷൻ അരി വിതരണത്തിൽ വൻ ക്രമക്കേട്. ഇവർക്ക് കാർഡിന് 30 കിലോ സൗജന്യ അരിയാണുള്ളത്. 20 കിലോ മാത്രമേ നൽകുന്നുള്ളൂ. പത്ത് കിലോ ചില റേഷൻകട ഉടമകൾ വെട്ടിക്കുമ്പോൾ മറ്റ് ചിലർ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് 10 കിലോ അരിക്ക് പണം ഈടാക്കും.
ആദിവാസി ഊരുകൾ ഭക്ഷ്യസുരക്ഷാ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഭക്ഷ്യസുരക്ഷാ കമ്മിഷൻ കേസെടുത്തെങ്കിലും തുടരന്വേഷണം നടന്നില്ല.
കൂടുതൽ ദരിദ്രരുള്ള അന്ത്യോദയ അന്നയോജനയിലാണ് ആദിവാസികളും. 30കിലോ അരിയും 5 കിലോ ഗോതമ്പുമാണ് ഓരോ കുടുംബത്തിനും സൗജന്യമായി ലഭിക്കുന്നത്. അരി വിഹിതത്തെ കുറിച്ചുള്ള ആദിവാസികളുടെ അജ്ഞത മുതലെടുത്താണ് തട്ടിപ്പ്. താലൂക്ക് സപ്ലൈഓഫീസർമാക്ക് ഇതു സംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും പരാതികൾ അവഗണിക്കുകയാണ് പതിവ്.
ഒരു കിലോ അരിക്ക് 22 രൂപ
മലമ്പുഴയ്ക്കടുത്ത് ആനക്കല്ല് കോളനിയിൽ ആദിവാസികൾക്ക് സൗജന്യമായി നൽകേണ്ട അരി കിലോഗ്രാമിന് 22 രൂപയ്‌ക്ക് വിറ്റെന്ന് ആദിവാസികൾ പരാതി നൽകി. ഭക്ഷ്യസുരക്ഷാ കമ്മിഷൻ കേസെടുത്ത് സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറി. പിന്നെ ഒന്നും സംഭവിച്ചില്ല. റേഷൻ കടക്കാരൻ മാത്രമല്ല, ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസർമാർ ഉൾപ്പെടെ കുരുക്കിലാകാവുന്ന കേസ് രാഷ്ട്രീയ സമ്മർദ്ദത്തിൽ ആവിയായി.
പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയിൽ കബളിപ്പിക്കലിന് ഇരയായവരുടെ മൊഴി കമ്മിഷൻ രേഖപ്പെടുത്തി. ഉദ്യോഗസ്ഥർ ഉൾപ്പെടെ കുടുങ്ങുമെന്നായപ്പോൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ആദിവാസികളെ വിളിച്ചു വരുത്തി നേരത്തെ നൽകിയ മൊഴി മാറ്റിച്ചു.
തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി ഊരുകളിലെ റേഷൻ വിതരണത്തിലെ ക്രമക്കേടുകളെ കുറിച്ചും കമ്മീഷന് പരാതികൾ കിട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് 37 ആദിവാസി വിഭാഗങ്ങളുണ്ട്. ഇതിൽ പ്രാക്തന ഗോത്രവർഗക്കാർ റേഷൻ കടകളിലെത്താറില്ല. മിക്കവർക്കും റേഷൻ കാർഡും ഇല്ല. കാർഡുള്ള എല്ലാവരും റേഷൻ വാങ്ങാറുമില്ല. പക്ഷെ, രേഖകളിൽ റേഷൻ വാങ്ങിയെന്നാക്കി വെട്ടിക്കുന്ന രീതിയും ഉണ്ട്.
എ.എ.വൈ (മഞ്ഞ) കാർഡ്
ആകെ: 5,89,647
ആദിവാസി 1,20,967
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |