പാലക്കാട്: വൻ സന്നാഹം ഒരുക്കിയിട്ടും ധോണിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തുന്ന പി ടി സെവൻ എന്ന കാട്ടാനയ്ക്ക് രണ്ടാം ദിനം മയക്കുവെടിയേറ്റു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണി അരിമണി ഭാഗത്ത് വച്ച് പി ടി 7നെ മയക്കുവെടിവച്ചത്. ആനയുടെ ചെവിക്ക് പിന്നിലായിട്ടാണ് മയക്കുവെടിയേറ്റത്. കാട്ടാനയുടെ അടുത്ത് അമ്പത് മീറ്റർ അകലെ നിന്നായിരുന്നു വെടിവച്ചത്. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഉൾക്കാട്ടിലേക്ക് മാറിയ ആനയെ പിടികൂടാൻ ഇന്ന് അതിരാവിലെ ദൗത്യ സംഘം പുറപ്പെട്ടിരുന്നു. ധോണിയിലെ കോർമ മേഖലയിൽ ആനയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. മയക്കുവെടിയേറ്റ ആനയെ സുരക്ഷിതമായി കാട്ടിൽ നിന്നും പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാതയൊരുക്കുന്നതിനായുള്ള ശ്രമം തുടങ്ങി, ഇതിനായി ജെ സി ബിയും ലോറിയും എത്തിച്ചിട്ടുണ്ട്. മയക്കുവെടിയേറ്റ ശേഷം 45 മിനിട്ടിനു ശേഷം മാത്രമേ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയുള്ളു.
ഇന്നലെ സർവ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും കൊമ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. 72 അംഗ വനപാലകരാണ് പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഒപ്പമുണ്ട്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാൽ മയക്കുവെടിയുതിർത്ത് പിടികൂടാനായിരുന്നു ശ്രമം. 2022 നവംബർ മുതൽ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ വിലസുകയാണ് പി ടി സെവൻ. ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |