ഗോഹട്ടി: ഷാരൂഖ് ഖാൻ ആരെന്നോ അദ്ദേഹത്തിന്റെ സിനിമകൾ ഏതെന്നോ അറിയാത്ത ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഇപ്പോൾ ഷാരൂഖിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും നന്നായി അറിയാം. എല്ലാത്തിനും കാരണമായതാകട്ടെ ഒരു ഫോൺകോളും. മന്ത്രി തന്നെയാണ് തന്റെ അറിവ് വ്യക്തമാക്കിയത്. ഷാരൂഖ് സിനിമ പഠാനെതിരായ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഷാരൂഖ് ലോകവും ഇന്ത്യയും അറിയപ്പെടുന്ന ഒരു സൂപ്പർസ്റ്റാറാണെന്ന് പറഞ്ഞപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ ആസാമീസ് സിനിമയെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്നും അല്ലാതെ ബോളിവുഡ് സിനിമകളെക്കുറിച്ചല്ലെന്നും ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. തനിക്ക് ഷാരൂഖിൽ നിന്ന് ഒരു ഫോൺവിളിയും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ഇങ്ങനെ പറഞ്ഞ മുഖ്യമന്ത്രിയാണ് പൊടുന്നനെ സ്വരം മാറ്റിയത്. ഷാരൂഖ് ഖാനുമായി സംസാരിച്ചിട്ടുണ്ടെന്നും പഠാനെതിരായ പ്രതിഷേധങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് പറഞ്ഞത്. "ബോളിവുഡ് നടൻ ശ്രീ ഷാരൂഖ് ഖാൻ എന്നെ വിളിച്ചു, ഞങ്ങൾ ഇന്ന് പുലർച്ചെ സംസാരിച്ചു. തന്റെ സിനിമയുടെ പ്രദർശനത്തിനിടെ ഗുവാഹത്തിയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ കടമയാണെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി. ഞങ്ങൾ അന്വേഷിക്കും. അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും- അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
Bollywood actor Shri @iamsrk called me and we talked today morning at 2 am. He expressed concern about an incident in Guwahati during screening of his film. I assured him that it’s duty of state govt to maintain law & order. We’ll enquire and ensure no such untoward incidents.
— Himanta Biswa Sarma (@himantabiswa) January 22, 2023
പഠാൻ സിനിമയിലെ ഗാനരംഗത്തിനിടെ നടിയായ ദീപിക പദുക്കോണിനെ കാവി ബിക്കിനിയിൽ കാണിക്കുന്ന രംഗമാണ് വൻ പ്രതിഷേധത്തിന് കാരണമായത്.സിനിമ നിരോധിക്കണമെന്ന് പലകോണുകളിൽ നിന്നും ആവശ്യമുയർന്നു. സിനിമ പ്രദർശിപ്പിച്ചാൽ തീയേറ്ററുകൾ ആക്രമിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ചിലയിടങ്ങളിൽ സിനിമയുടെ പോസ്റ്ററുകളും വ്യാപകമായ തോതിൽ നശിപ്പിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |