ടെൽ അവീവ് : കിഴക്കൻ ജെറുസലേമിലെ സിനഗോഗിൽ ( ജൂത ആരാധനാലയം ) ഉണ്ടായ വെടിവയ്പിൽ ഏഴ് മരണം. പത്ത് പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.45ഓടെ നെവെ യാകോവ് മേഖലയിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.
ഇയാൾ കിഴക്കൻ ജെറുസലേം സ്വദേശിയാണ്. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയ അക്രമി വെടിവയ്പ് നടത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. പൊലീസിന് നേരെയും ഇയാൾ വെടിയുതിർത്തു. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു.
ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. ആക്രമണത്തെ യു.എസ് അപലപിച്ചു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവയ്പിൽ രണ്ട് സാധാരണക്കാർ അടക്കം 9 പലസ്തീൻകാർ മരിച്ചതിന് പിന്നാലെയാണ് ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |