തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോബാങ്ക് ടവേഴ്സിൽ ഓൾ ഇന്ത്യാ കൗൺസിൽ ഒഫ് ബാങ്ക് ഒഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻസ് രണ്ടാമത് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നഷ്‌ടപരിഹാരത്തിൽ ഉൾപ്പെടെ കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനമാണ്. കേരള ബദലിനെ അട്ടിമറിക്കുക എന്നതാണ് ലക്ഷ്യം. കൊവിഡ് കാലത്ത് ഇന്ത്യയിലെ ജനങ്ങൾ ദുരിതത്തിലും കഷ്‌ടപ്പാടിലും ആഴ്ന്നപ്പോൾ ശതകോടീശ്വരന്മാരുടെ എണ്ണം 106ൽ നിന്ന് 166 ആയി. രാജ്യത്തെ ഒരു ശതമാനം വരുന്ന ധനികർ സമ്പത്തിന്റെ നാല്പത് ശതമാനം കൈയടക്കി വച്ചിരിക്കുകയാണ്. സ്വകാര്യവത്കരണ നവലിബറൽ നയങ്ങൾക്കെതിരായ പ്രതിരോധങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും എം.ബി.രാജേഷ് പറഞ്ഞു. ബാങ്ക് ഒഫ് ബറോഡ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ശശിഭൂഷൺ മോഹന്തി അദ്ധ്യക്ഷനായി. സി.ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി എസ്.എസ്.അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽകുമാർ, സംഘാടക സമിതി ചെയർമാൻ പി.വി.ജോസ്, ജനറൽ കൺവീനർ എസ്.എൽ.ദിലീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |