യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചവറ: ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വിദേശ സഞ്ചാരികളുമായി വന്ന ഹൗസ് ബോട്ട് കത്തി നശിച്ചു. സ്ഥലത്തുണ്ടായിരുന്ന കടത്തുവള്ളക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയതിനാൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ടി.എസ് കനാലിൽ വട്ടക്കായലിൽ നിന്ന് കന്നിട്ട കടവിലെത്തിയപ്പോൾ വൈകിട്ട് 5 മണിയോടെയാണ് അപകടം. ജർമൻ സ്വദേശികളായ റിച്ചാർഡ്, ഭാര്യ ആൻഡ്രിയാസ്, ഇവരുടെ മകൻ വാലന്റൈൻ, ഹൗസ് ബോട്ടിന്റെ ഉടമസ്ഥൻ ജോജി മോൻ തോമസ്, ഡ്രൈവർ ജോമോൻ ജോസഫ്, പാചകക്കാരൻ താജുദ്ദീൻ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരും വള്ളക്കാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ താമസിച്ചിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ. യാത്രക്കാരുടെ നിലവിളി കേട്ടാണ് ഇവർ ഓടിയെത്തിയത്.
ബോട്ട് പൂർണമായും കത്തി നശിച്ചു. കരുനാഗപ്പള്ളി, ചവറ, കെഎം.എം.എൽ എന്നിവടങ്ങിലെ ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. എൻജിൻ ഭാഗത്ത് നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ടി.എസ്.കനാലിൽ കുളവാഴകൾ നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |