ഗാന്ധിനഗർ: കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേയ്ക്ക് മാറ്റുന്ന നടപടികൾ പരിശോധിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും അടങ്ങുന്ന സംഘം ഗുജറാത്തിലെത്തി. വഡോദരയിലെ സി എൻ ജി കമ്പനിയായ എ ജി ആന്റ് പി പ്രഥം ആണ് മന്ത്രി സന്ദർശിക്കുന്നത്. 3000 കെ എസ് ആർ ടി സി ബസുകളെ സി എൻ ജിയിലേയ്ക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഡീസൽ ബസുകൾ കമ്പനി സൗജന്യമായി സി എൻ ജിയിലേയ്ക്ക് മാറ്റിനൽകും, ഡീസലിനേക്കാൾ പത്ത് മുതൽ ഇരുപത് ശതമാനംവരെ വിലക്കുറവിൽ സി എൻ ജി ഏതുസമയവും നൽകും എന്നിവയാണ് സർക്കാരിനെ ആകർഷിച്ച ഘടകങ്ങൾ. അഞ്ചുവർഷത്തേയ്ക്ക് ഇവിടെനിന്നുതന്നെ സി എൻ ജി വാങ്ങണം എന്ന ഒറ്റ നിബന്ധന മാത്രമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്.
കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേയ്ക്ക് മാറ്റുമ്പോൾ ഡീസലിലൂടെ ഇപ്പോൾ കിട്ടുന്നതിനേക്കാൾ മൈലേജ് ലഭിക്കുമെന്ന് ഉറപ്പായാൽ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. ഗുജറാത്തിലെ ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങളും വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന കേന്ദ്രങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു.
അതേസമയം, പുതിയ ഇലക്ട്രിക്, ഡീസൽ ബസുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ സഹായവും കിഫ്ബി വായ്പയും അനന്തമായി നീളുന്നതിനിടെ കേന്ദ്ര പദ്ധതിയിലൂടെ 1000 ഇലക്ട്രിക് ബസുകൾ ലഭിക്കാനുള്ള സാദ്ധ്യത കെ എസ് ആർ ടി സിയ്ക്ക് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്.
കേന്ദ്ര നഗരകാര്യ വകുപ്പിന്റെ ഓഗുമെന്റേഷൻ ഒഫ് സിറ്റി സർവീസ് സ്കീമിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകുന്ന 250 ഇ- ബസുകളിൽ 100 എണ്ണംവീതം തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ സർവീസിന് ഉപയോഗിക്കും. ശേഷിക്കുന്നത് കോഴിക്കോട് നഗര സർവീസിനും. മറ്റൊരു പദ്ധതിയിലൂടെ കേന്ദ്ര ഊർജ വകുപ്പ് വാടക വ്യവസ്ഥയിൽ നൽകുന്ന 750 ഇ-ബസുകൾ ദീർഘദൂര സർവീസിനുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |