ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്
മൂന്നാം മത്സരത്തിൽ 168 റൺസിന്റെ തകർപ്പൻ ജയം
ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി (പുറത്താകാതെ 63 പന്തിൽ 126)
അഹമ്മദാബാദ്: നിർണായകമായ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ട്വന്റി-20 പരമ്പ രയും സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിംഗിലും ബൗളിംഗിലും നിറഞ്ഞാടിയ ഇന്ത്യ 168 റൺസിന്റെ റെക്കാഡ് ജയത്തോടെയാണ് പരമ്പര ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 234 റൺസാണ്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
വെടിക്കെട്ട്
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ബാറ്രിംഗ് തരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഫോമിലല്ലാത്ത ഇഷാൻ കിഷനെ (1) ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. ബ്രെയ്സ്വെൽ ഇഷാനെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോൾ ഇന്ത്യൻ അക്കൗണ്ടിൽ 7 റൺസെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തുടർന്ന് ക്രീസിലെത്തിയ രാഹുൽ ത്രിപതിക്കൊപ്പം (22 പന്തിൽ 44 ) ഗിൽ (പുറത്താകാതെ 63 പന്തിൽ 126) ഇന്ത്യൻ സ്കോറുയർത്തി. 42 പന്തിൽ അതിവേഗത്തിൽ 80 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു. 9-ാം ഓവറിൽ ത്രിപതിയെ ലോക്കി ഫെർഗുസന്റെ കൈയിൽ എത്തിച്ച് ഇഷ് സോധിയാണ് കൂട്ടുകെട്ട് തകർത്തത്. 4 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ത്രിപതിയുടെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവും (13 പന്തിൽ 24) 2 സിക്സും 1 ഫോറും അടിച്ച് നിർണായക സംഭാവന നൽകിയശേഷമാണ് മടങ്ങിയത്. 13-ാം ഓവറിൽ ടിക്നറുടെ പന്തിൽ ബ്രെയ്സ്വെൽ മനോഹരമായ ക്യാച്ചിലൂടെയാണ് സൂര്യയെ പുറത്താക്കിയത്. ഗില്ലിന് കൂട്ടായി ഹാർദിക് എത്തിയതോടെ ഇന്ത്യൻ സ്കോറിംഗ് ടോപ് ഗിയറിലാവുകയായിരുന്നു. ഇരുവരും കിവി ബൗളിംഗിനെ തലങ്ങും വിലങ്ങും അടിച്ചു തെറിപ്പിച്ചു. നാലാം വിക്കറ്റിൽ ഇരുവരും വെറും 40 പന്തിൽ അടിച്ചെടുത്തത് 103റൺസാണ്. ആ കൂട്ടുകെട്ടിനിടെ ഗിൽ നേടിയത് 23 പന്തിൽ 71 റൺസാണ്. ഇതിനിടെ ഗിൽ സെഞ്ച്വറിയും പൂർത്തിയാക്കി. അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദികിനെ ഡാരിൽ മിച്ചൽ ബ്രെയ്സ്വെല്ലിന്റെ കൈയിൽ എത്തിക്കുമ്പോഴേക്കും ഇന്ത്യൻ സ്കോർ 228ൽ എത്തിയിരുന്നു. ദീപക് ഹൂഡ (2) ഗില്ലിനൊപ്പം പുറത്താകാതെ നിന്നു. 7 സിക്സും 12 ഫോറും ഗില്ലിന്റെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു.
അടപടലം കിവീസ്
വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് ബാറ്റർമാർ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പൊരുതാൻ പോലുമാകാതെ കീഴടങ്ങുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫിൻ അലനെ (4) പുറത്താക്കി ഹാർദികാണ് കിവി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സ്ലിപ്പിൽ സൂര്യ എടുത്ത ക്യാച്ച് ഗംഭീരമായിരുന്നു.
അടുത്ത ഓവറിൽ ഡെവോൺ കോൺവേയേയും (1), മാർക് ചാപ്മാനേയും (0) തിരിച്ചയച്ച് അർഷ്ദീപ് ന്യൂസിലൻഡിനെ കൂടുതൽ കുഴപ്പത്തിലാക്കി. മൂന്നാം ഓവറിൽ ഗ്ലെൻ ഫിലിപ്സും (2) ഹാർദികിന്റെ പന്തിൽ സ്ലിപ്പിൽ സൂര്യയുടെ കൈയിൽ ഒതുങ്ങി. പിന്നാലെ ബ്രെയ്സ്വെല്ലിനെ (8) ഉമ്രാൻ ക്ലീൻ ബൗൾഡാക്കുകയും ചെയ്തപ്പോൾ 4.3 ഓവറിൽ 21/5 എന്ന നിലയിലായി ന്യൂസിലൻഡ്. ഡാരിൽ മിച്ചലിന്റെ ചെറുത്ത് നിൽപ്പാണ് ( 35) ന്യൂസിലൻഡ് സ്കോർ ഇത്രയെങ്കിലും എത്താൻ കാരണം. ഡാരിൽ മിച്ചലിനെക്കൂടാതെ ക്യാപ്ടൻ സാന്റ്നർക്ക് (13) മാത്രമാണ് കിവി നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. ഇന്ത്യയ്ക്കായി ഹാർദിക് നാല് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |