
തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികളുടെ ബസ് ഡ്രൈവർ സഹിതമാണ് കിട്ടുന്നത്. കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി 32 രൂപ സംസ്ഥാനം നൽകി, കണ്ടക്ടറെയും വയ്ക്കണം. സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കെ, ഇത്രയും സൗജന്യങ്ങളോടെ ഇ ബസ് കിട്ടിയാൽ സർക്കാരിന് അനുഗ്രഹമാകും.
പി.എം ഇ ബസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ഇ ബസ് നൽകാൻ 2024ലാണ് കേന്ദ്രം സമ്മതമറിയിച്ചത്. കെ.ബി. ഗണേശ്കുമാർ ഗതാഗത മന്ത്രിയായ ശേഷം പദ്ധതി വേണ്ടെന്നുവച്ചു. ഇവിടെ ആവശ്യത്തിന് ബസ് ഉണ്ടെന്നായിരുന്നു ന്യായീകരണം. പിന്നാലെ, ലാഭകരമെന്നുപറഞ്ഞ് 145 ഡീസൽ ബസുകൾ വാങ്ങി.180 ബസ് കൂടി വാങ്ങാൻ ടെൻഡറും ക്ഷണിച്ചു.
കൂടുതൽ ഇ ബസ് ഓടിച്ചിരുന്നെങ്കിൽ ഇന്ധന വിലവർദ്ധന പോലുള്ള അധിക ബാദ്ധ്യത കുറയ്ക്കാമായിരുന്നു. കേന്ദ്രപദ്ധതി പ്രകാരം ബസ് വാങ്ങുന്നത് പുനഃപരിശോധിക്കണമെന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഗതാഗതവകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. പക്ഷേ, തുടർ നീക്കമുണ്ടായില്ല. കർണാടകം, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബസ് ലഭിച്ചു.
ഡ്രൈവറും ശമ്പളവും
ബസ് കമ്പനി നോക്കും
2025 - 2029നിടെ 38,000 ഇ ബസുകൾ സംസ്ഥാനങ്ങൾക്ക് നൽകും
12 വർഷത്തെ മെയിന്റനൻസ് ഗ്യാരന്റി ഉറപ്പാക്കും
ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടിക്കാം
ഡ്രൈവറെ വച്ച് ശമ്പളം കൊടുക്കുന്നത് ബസ് കമ്പനി
ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് ചെലവും കമ്പനി നോക്കും
സംസ്ഥാനം കണ്ടക്ടറെ വച്ച് കിലോ മീറ്ററിന് 8 രൂപ വേതനം നൽകണം
ഇ ബസ് ഓടിക്കാൻ
നിർദ്ദേശിച്ച നഗരങ്ങൾ
കൊച്ചി, കോഴിക്കോട് 150 വീതം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതം. ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും.
ഡീസൽ ബസ് ചെലവ്
കിലോമീറ്ററിന് 51 രൂപ
ഇ ബസ് ചെലവ്
കിലോമീറ്ററിന് 27 രൂപ
''കേന്ദ്ര പദ്ധതിയോട് മുഖംതിരിക്കില്ല. ഫയലുകൾ പരിശോധിച്ച് ബസ് നേടിയെടുക്കാൻ ശ്രമിക്കും''-
സി.പി.ജോൺ- ഗതാഗതമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |