വാഷിംഗ്ടൺ : സോവിയറ്റ് യൂണിയനെ പോലെ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിൽ അവസാനിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. ഇന്നലെ സൗത്ത് കാരലൈനയിൽ 2024 - യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിട്ട് സംസാരിക്കുകയായിരുന്നു നിക്കി. യു.എസ് - ചൈന നയതന്ത്ര ബന്ധം സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് നിക്കിയുടെ പരാമർശം.
സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമാണ് നിക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്നോട്ട് വന്നതോടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയരുന്ന ആദ്യ എതിരാളിയായി 51കാരിയായ നിക്കി.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ വിജയിച്ചാലേ നിക്കിക്ക് പ്രസിഡന്റ് പദവിക്കായി നേരിട്ട് ഏറ്റുമുട്ടാനാകൂ. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് തുടങ്ങിയവരും വൈകാതെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |