തൃശൂർ: സംസ്ഥാനത്ത് ആദ്യമായി, കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ യന്ത്രആന 'ഇരിഞ്ഞാടപ്പിള്ളി രാമൻ' മേളത്തിന്റെ അകമ്പടിയോടെ തിടമ്പേറ്റിയത് വൈറലായെങ്കിലും പൂരങ്ങൾക്ക് യന്ത്രആനകളെ ഉപയോഗിക്കുന്നതിനോട് ഇടഞ്ഞ് ആനപ്രേമികൾ. ആനപ്രേമി സംഘങ്ങളാണ് പല ഉത്സവങ്ങളിലേക്കുള്ള മേളവാദ്യ കലാകാരന്മാരെ നിശ്ചയിക്കുന്നത്.
യന്ത്രആനകളുടെ പൂരത്തിൽ പങ്കെടുത്താൽ മറ്റ് ഉത്സവങ്ങളിൽ മേളകലാകാരന്മാരെ പങ്കെടുപ്പിക്കാനാവില്ലെന്നാണ് ആനപ്രേമി സംഘത്തിന്റെ മുന്നറിയിപ്പ്. യന്ത്രആനകളെ ഉപയോഗിച്ചാൽ ഉത്സവാഘോഷങ്ങളിൽ ആനകൾ തന്നെ ഇല്ലാതാകുന്ന നിലയിലെത്തുമെന്നും ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാകുമെന്നും ആനത്തൊഴിലാളികൾക്ക് തൊഴിലില്ലാതാകുമെന്നും മനക്കൊടി ആനപ്രേമിസംഘം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ എളുപ്പമാക്കാൻ വൈദ്യുതീകരണവും കമ്പ്യൂട്ടർവത്കരണവും നടക്കുമ്പോൾ യന്ത്രആനകളുമാകാം എന്നാണ് മൃഗസംരക്ഷണ സംഘടനകളുടെ വാദം.
യന്ത്രആനയുടെ തലയും കണ്ണും വായും ചെവിയും വാലും അഞ്ച് മോട്ടോർ ഉപയോഗിച്ച് വൈദ്യുതിയിൽ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ്. തുമ്പിക്കൈ പാപ്പാന് നിയന്ത്രിക്കാം. ന്യൂഡൽഹിയിലെ പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ക്ഷേത്രത്തിന് ആനയെ വാങ്ങിനൽകിയത്. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടാണ് ആനയെ സമർപ്പിച്ചത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമൻ നാട്ടുകാർക്ക് കൗതുകവും ആശ്ചര്യവുമായി.
യന്ത്ര ആനയുടെ ഉയരം: പത്തര അടി
ഭാരം: 800 കിലോഗ്രാം .
അസംസ്‌കൃത വസ്തുക്കൾ: ഇരുമ്പ് ഫ്രെയിം, റബ്ബർ, തുണി, സ്‌പോഞ്ച്
ആനപ്പുറത്തേറാവുന്നത്: നാലുപേർക്ക്.
നിർമ്മാണച്ചെലവ്: 5 ലക്ഷം രൂപ.
നിർമ്മിക്കാനെടുത്ത സമയം: രണ്ട് മാസം
ട്രോളിയിൽ നീക്കാം
നിരപ്പായ പ്രതലത്തിൽ മൂന്ന് പേർക്ക് ആനയെ ട്രോളിയിൽ നീക്കാം. റിക്കവറി വാഹനം ഉപയോഗിച്ച് ലോറിയിൽ കയറ്റാം. അടിയിൽ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് ഫെസ്റ്റിവലിന് യന്ത്രആനകളെ ഒരുക്കിയ ചാലക്കുടി പോട്ടയിലെ സ്വകാര്യ ആർട്‌സ് ക്രിയേഷൻസിലെ പി.പ്രശാന്ത്, കെ.എം. ജിനേഷ്, എം.ആർ. റോബിൻ, സാന്റോ ജോസ് എന്നിവരാണ് ശിൽപ്പികൾ.
ക്ഷേത്രങ്ങളിലേക്ക് ആനകളെ നിർമ്മിക്കാൻ കരാറൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |