കോട്ടയം: മദ്ധ്യവയസ്‌കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ ശാസ്തക്കുളം കുന്നപ്പള്ളിൽ വീട്ടിൽ ഷീബ (രതിമോൾ, 49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ രഞ്ജിനി (37) , കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ ധൻസ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
വൈക്കം സ്വദേശിയും ഷീബയുടെ ബന്ധുവുമായ മദ്ധ്യവയസ്‌കനെയാണ് ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ചത്. റൂഫ് വർക്ക് ചെയ്യുന്ന ഇയാളെ ഷീബയുടെ വീടിന് സമീപത്തെ വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. വീട്ടുകാർ പുറത്തു പോയിരിക്കുകയാണെന്ന് പറഞ്ഞ് ഇയാളെ ഷീബ അടുത്ത മുറിയിൽ ഇരുത്തി. തുടർന്ന് രഞ്ജിനി നഗ്നയായി മദ്ധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും ഈ സമയം ഇവരുടെ കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി വീഡിയോ പകർത്തുകയുമായിരുന്നു.
ഇതിന് ശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് 50 ലക്ഷം ആറു ലക്ഷമായി കുറച്ചിട്ടുണ്ടെന്നും ആ തുക താൻ കൊടുത്തിട്ടുണ്ടെന്നും മദ്ധ്യവയസ്‌കനോട് പറഞ്ഞു. ആറു ലക്ഷം രൂപ തനിക്ക് തിരിച്ച് തരണമെന്ന് ഇയാളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പലപ്പോഴായി ഷീബയും ഇവരുടെ ഫോണിൽ നിന്ന് ധൻസും വിളിച്ച് പണം ആവശ്യപ്പെടുകയുമായിരുന്നു. പണം തന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇരയുടെ പരാതിയിൽ വൈക്കം എസ്.ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതേ രീതിയിൽ കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |