ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. 16 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി.ഇന്നലെ രാവിലെ ബി.ആർ എസ് നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് ചോദ്യം ചെയ്യലിനായി കവിത ഡൽഹിയിലെ ഇ.ഡി ഓഫീസിലെത്തിയത്.
ഇ.ഡി ഓഫീസിൽ എത്തിയ അതേ സമയത്ത് തന്നെ കവിതയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവു രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്താൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ചന്ദ്രശേഖർ റാവു നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ബി.ആർ.എസിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നയക്കേസിൽ ഡൽഹി ഉപമുഖ്യമന്തി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയ്ക്ക് ഇ.ഡി സമൻസ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നൽകിയതെങ്കിലും കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീ സംവരണ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി കവിത ഡൽഹിയിൽ നിരാഹാര സമരവും നടത്തി.
സൗത്ത് ഗ്രൂപ്പിന്റെ കമ്പനികളെ സഹായിക്കാൻ ഡൽഹി മദ്യ നയത്തിൽ മാറ്റം വരുത്തി കോടികളുടെ അഴിമതി നടത്തിയെന്നാണ് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ്. സൗത്ത് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരാളാണ് കവിതയെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം തന്റെ പിതാവിന്റെ നേതൃത്വത്തിൽ മൂന്നാമതും അധികാരത്തിൽ വരുന്നത് തടയുകയാണ് ഇ.ഡി നടപടിക്ക് പിന്നിലെന്ന് കവിത പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |