ന്യൂഡൽഹി: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്‌പോരിൽ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനം സ്‌തംഭിച്ചു. ലണ്ടനിലെ പ്രസംഗത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതൽ ശക്തമാക്കി. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയെങ്കിലും രാഹുൽ ഇന്നലെ പാർലമെന്റിൽ ഹാജരായില്ല.
കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അദാനി വിഷയത്തിലെ സംയുക്ത പാർലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം രാജ്യത്തെ അപമാനിച്ചെന്ന ആരോപണം ബി.ജെ.പി ശക്തമാക്കുന്നത്. രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ സ്പീക്കർക്ക് വീണ്ടും കത്തെഴുതി. പ്രസംഗത്തിനിടെ സ്‌പീക്കറെയും അപമാനിച്ചതിനാൽ രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി സഭയിൽ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. രാഹുൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന് പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
രാഹുൽ ഇന്നലെ സഭയിലെത്തിയില്ല. രാഹുൽ മാപ്പുപറയുക, സഭയിലെത്തുക, രാഹുൽ രാജ്യത്തെ അപമാനിച്ചു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ബി.ജെ.പി എം.പിമാർ അദാനി വിഷയത്തിലെ പ്രതിപക്ഷ മുദ്രാവാക്യങ്ങളെ നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളുടെ വരികൾ എഴുതിയ പ്ളക്കാർഡുകൾ പ്രതിപക്ഷാംഗങ്ങൾ ഉയർത്തി.
ലോക്‌സഭ രാവിലെ സമ്മേളിച്ചയുടൻ ഇരു വിഭാഗങ്ങളും വാക്ക്‌പോരു തുടങ്ങി. സ്‌പീക്കറുടെ നിർദ്ദേശങ്ങളൊന്നും പാലിക്കാതെയായിരുന്നു മുദ്രാവാക്യങ്ങൾ. പ്രതിപക്ഷം പ്ളക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. തുടർന്ന് സഭ നിറുത്തിവച്ചു. രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോൾ സഭ നിയന്ത്രിച്ച ബി.ജെ.ഡിയുടെ ഭർതൃഹരി മെഹ്‌താബ് ബഹളത്തിനിടെ കമ്മിറ്റി റിപ്പോർട്ടുകളുൾപ്പെടെ അവതരിപ്പിക്കുന്ന നടപടി പൂർത്തിയാക്കി. രാഹുലിനെതിരായ പ്രൾഹാദ് ജോഷിയുടെ പ്രസ്‌താവനയ്ക്കു ശേഷം സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയതിന് പിന്നാലെ ബഹളം തുടങ്ങി. രാവിലെ നിറുത്തിവച്ച സഭ രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോളും ബഹളം തുടർന്നതിനാൽ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.
മാർച്ച് തടഞ്ഞ് പൊലീസ്
അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിലേക്ക് പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. രാവിലെ പാർലമെന്റ് നിറുത്തിവച്ച സമയത്തായിരുന്നു മാർച്ച്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള മാർച്ച് പാർലമെന്റ് മന്ദിരത്തിന് സമീപം വിജയ് ചൗക്കിലാണ് തടഞ്ഞത്. തുടർന്ന് നേതാക്കൾ പാർലമെന്റിലേക്ക് മടങ്ങി. തൃണമൂൽ കോൺഗ്രസും എൻ.സി.പിയും മാർച്ചിൽ പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |