കോട്ടയം . വേനൽച്ചൂട് കടുത്തതോടെ മൃഗങ്ങളും വലയുന്നു. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. കാലികൾക്കിടയിൽ ചർമ്മമുഴ പടരുന്നതിനാൽ ഇതിനെതിരെ പ്രതിരോധ നടപടികൾ കൈക്കൊണ്ടു വരുന്നതിനിടെയാണ് ചൂടും കുതിച്ചുയരുന്നത്. ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് പുറത്ത് മേയാൻ വിടുന്നവയെയാണ്. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗത്തിൽ ചൂടാകും. ഒപ്പം ശ്വസന നിരക്കും വർദ്ധിക്കും. ചൂട് കനക്കുന്നതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറയും. ഒരു പശു നിലവിൽ ചുരത്തുന്ന പാലിന്റെ അളവിൽ നിന്ന് ഒന്ന് മുതൽ രണ്ട് ലിറ്റർ വരെ കുറയും. പൂച്ച, നായ്ക്കൾ, പക്ഷികൾ തുടങ്ങിയവയുടെ പരിപാലനവും വേനൽച്ചൂടിൽ ശ്രദ്ധിക്കണം. അരുമകളായ നായ്ക്കൾ, പൂച്ചകൾ, കിളികൾ എന്നിവയെ കാറിൽ അടച്ചിട്ട് കൊണ്ട് ഉടമസ്ഥർ പോകുന്നത് സൂര്യാഘാതത്തിനിടയാക്കും.
പശുക്കളെ ചൂടിൽ നിന്ന് തടുക്കാൻ
ആവശ്യത്തിന് പച്ചവെള്ളം നൽകുക
പരമാവധി പച്ചപ്പുല്ല് നൽകുക
രാവിലെ 10ന് ശേഷം തുറസായ സ്ഥലത്തേക്ക് വിടരുത്
തൊഴുത്തിൽ കാറ്റ് കയറാനുള്ള സംവിധാനം വേണം
ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ച് തണുപ്പിക്കണം
വൈറസ് ബാധയ്ക്ക് സാദ്ധ്യതയേറെ.
വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ട കാലമാണിത്. ദേശാടന പക്ഷികൾ വൈറസ് ബാധയുമായി പുറം നാടുകളിൽ നിന്ന് എത്തിയേക്കാം. വേനലിൽ കോഴി, താറാവ് തുടങ്ങിയവയ്ക്ക് വൈറസ് ബാധയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
മൃഗസംരക്ഷണ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഷാജി പണിക്കശേരി പറയുന്നു.
വളർത്തുമൃഗങ്ങൾക്ക് തളർച്ച, ഭക്ഷണം എടുക്കാൻ മടി, പനി, വായിൽ നിന്ന് നുരയും പതയും വരൽ, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ദ്ധ ചികിത്സ തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |