മോസ്കോ : ക്രൈമിയയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിനിൽ നിന്ന് ക്രൈമിയ പിടിച്ചെടുത്തതിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് പുട്ടിന്റെ സന്ദർശനം. ക്രൈമിയയിലെ പുതിയ ചിൽഡ്രൻസ് സെന്ററിലും ആർട് സ്കൂളിലും പുട്ടിൻ സന്ദർശനം നടത്തി. വെള്ളിയാഴ്ച തനിക്കെതിരെ യുക്രെയിനിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുട്ടിന്റെ ക്രൈമിയ സന്ദർശനം. നടപടിയിൽ പുട്ടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും റഷ്യ കോടതി നീക്കത്തെ തള്ളിയിരുന്നു. കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്കുള്ളിൽ മാത്രമേ കോടതിയ്ക്ക് അധികാര പരിധി പ്രയോഗിക്കാൻ കഴിയൂ. റഷ്യ കോടതിയുമായി കരാർ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ പുട്ടിനെ അറസ്റ്റ് ചെയ്യാനാകില്ല. അറസ്റ്റ് വാറണ്ടിന് യാതൊരു പ്രാധാന്യമില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേ സമയം, ഇന്നലെയും യുക്രെയിനിൽ റഷ്യൻ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. 16 റഷ്യൻ ഡ്രോണുകൾ ഇന്നലെ പുലർച്ചെ കീവ്, ലിവീവ് അടക്കമുള്ള നഗരങ്ങളെ ലക്ഷ്യമാക്കിയെന്നും ഇതിൽ 11 എണ്ണം വെടിവച്ച് വീഴ്ത്തിയെന്നും യുക്രെയിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |