ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പരീക്ഷ എഴുതാൻ സുപ്രീംകോടതി അനുമതി നൽകി. രണ്ട് അവസരങ്ങളാകും നൽകുക. രാജ്യത്ത് തുടർപഠനത്തിനും പരീക്ഷയെഴുതാനും അവസരമൊരുക്കണമെന്ന എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ആവശ്യത്തിലാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. രാജ്യത്ത് പരീക്ഷയെഴുതാൻ ഒരവസരം നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, കോടതി അത് രണ്ടാക്കി. കേരളത്തിൽ നിന്നുള്ള 3000പേർ ഉൾപ്പെടെ 20,000 ലേറെ വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടും.
വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഇതുപ്രകാരം ദേശീയ മെഡിക്കൽ കൗൺസിലിന്റെ സിലബസിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാം. തിയറി പരീക്ഷ രാജ്യത്തെ മെഡിക്കൽ പരീക്ഷയ്‌ക്ക് സമാനമായിരിക്കും. സർക്കാർ മെഡിക്കൽ കോളേജുകളിലായിരിക്കും പ്രാക്‌ടിക്കൽ പരീക്ഷ. തിയറിയും പ്രാക്‌ടിക്കലും നേടിയ വിദ്യാർത്ഥികൾ നിർബന്ധമായും രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.
അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. ശുപാർശകൾ അംഗീകരിച്ച സുപ്രീംകോടതി, വിദ്യാർത്ഥികളുടെ ഹർജികൾ തീർപ്പാക്കി. പരീക്ഷയെഴുതുന്നവരെ ഇന്ത്യയിലെ ഒരു മെഡിക്കൽ കോളേജിലും എൻറോൾ ചെയ്യിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |