വാഷിംഗ്ടൺ: വിവാഹേതര ബന്ധം രഹസ്യമാക്കി വയ്‌ക്കുന്നതിന് നീലചിത്രനായിക സ്‌റ്റോമി ഡാനിയൽസിന് തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നു 1,30,000 ഡോളർ പണം നൽകിയ സംഭവത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കോടതി കുറ്റം ചുമത്തി. 2016ലെ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾക്ക് മുൻപാണ് ട്രംപ്, സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയത്. ഈ പണം ബിസിനസ് ചിലവായി കാണിച്ചത് കുറ്റകരമാണെന്ന് ന്യൂയോർക്കിലെ മൻഹട്ടൻ കോടതി കണ്ടെത്തിയ ശേഷമാണ് കുറ്റം ചുമത്തിയത്.
ഇതോടെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന അമേരിക്കയിലെ അധികാരത്തിലുള്ളതോ പുറത്തുപോയതോ ആയ ആദ്യ പ്രസിഡന്റായി ട്രംപ് മാറിയിരിക്കുകയാണ്. കേസിൽ താൻ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നുമാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള തന്റെ സാദ്ധ്യതകൾ തകർക്കാനാണ് ശ്രമമെന്ന് ട്രംപ് ആരോപിച്ചു.
കേസിൽ തന്നെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് ട്രംപ് മുൻപ് സൂചിപ്പിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഇത്. മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്ന് പോസ്‌റ്റിൽ സൂചിപ്പിച്ച അദ്ദേഹം അനുകൂലികൾക്ക് പ്രതിഷേധാഹ്വാനം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |