കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടിൽ നടൻ മമ്മൂട്ടിയെത്തി. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹൻദാസിനെ ആശ്വസിപ്പിച്ചു. ചിന്താ ജെറോം, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിയെ അനുഗമിച്ചിരുന്നു. രാത്രി 8.25ന് വീട്ടിലെത്തിയ താരം10 മിനിറ്റോളം വീട്ടിൽ സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ളോക്കിന് കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ പേര് നൽകാൻ തീരുമാനമായിരുന്നു. ഡോ. വന്ദനയോടുള്ള ആദരസൂചകമായാണ് നടപടി. നാമകരണത്തെ സംബന്ധിച്ച നിർദേശം ആരോഗ്യമന്ത്രി, വകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.
കൂടാതെ വന്ദനാ ദാസിന്റെ മരണത്തെത്തുടർന്ന് നടന്നുവന്നിരുന്ന പ്രതിഷേധ സമരം പിൻവലിച്ചതായി കെ.ജി.എം.ഒ.എ അറിയിച്ചിരുന്നു. ഡോക്ടർമാർ പ്രഖ്യാപിച്ച 48 മണിക്കൂർ പ്രതിഷേധ സമരമാണ് പിൻവലിച്ചത്. ഇന്ന് നടന്ന ഉന്നത തല യോഗത്തിന് പിന്നാലെയാണ് തീരുമാനം. എന്നാൽ സർക്കാർ ഉറപ്പുനൽകിയ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
സമരം പിൻവലിച്ചെങ്കിലും വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി സർവീസിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. സുരക്ഷിതമായി തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നത് ഇത് തുടരുമെന്നാണ് സംഘടനുടെ നിലപാട്. ആശുപത്രി നിയമത്തിലെ ഓർഡിനൻസ് പരിഷ്കകരണമടക്കമുള്ള ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |