എലിമിനേറ്ററിൽ മുംബയ് ഇന്ത്യൻസ് 81 റൺസിന് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചു
ഫൈനൽ ബർത്തിനായി നാളെ രണ്ടാം ക്വാളിഫയറിൽ മുംബയ് ഗുജറാത്ത് ടൈറ്റാൻസിനെ നേരിടും
മുംബയ് പേസർ ആകാശ് മധ്വാൾ അഞ്ചു റൺസ് വഴങ്ങി വീഴ്ത്തിയത് അഞ്ചുവിക്കറ്റുകൾ
ചെന്നൈ :ഐ.പി.എല്ലിലെ ഈ സീസണിലെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പ്രയാണം ഇന്നലെ മുംബയ് ഇന്ത്യൻസിന് മുന്നിൽ അവസാനിച്ചു. ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ 81 ലക്നൗവിനെ റൺസിന് തോൽപ്പിച്ച് രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു മുംബയ് ഇന്ത്യൻസ്. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ ഗുജറാത്ത് ടൈറ്റാൻസാണ് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലെ മുംബയ്‌യുടെ എതിരാളികൾ.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് 182/8 എന്ന സ്കോർ ഉയർത്തിയശേഷം ലക്നൗവിനെ 16.3ഓവറിൽ 101 റൺസിന് ആൾഒൗട്ടാക്കുകയായിരുന്നു മുംബയ് ഇന്ത്യൻസ്. 3.3 ഓവറിൽ അഞ്ചുറൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുംബയ് പേസർ ആകാശ് മധ്വാളിന്റെ വിസ്മയപ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റായത്. മൂന്ന് വിക്കറ്റുകൾ റൺഒൗട്ടിലൂടെ കളയുകകൂടി ചെയ്‌തതോടെ ലക്നൗവിന് ഇളിഭ്യരായി മടങ്ങേണ്ടിവന്നു. പ്രാഥമികറൗണ്ടിൽ മൂന്നാം സ്ഥാനക്കാരായാണ് ലക്നൗ ഫിനിഷ് ചെയ്തിരുന്നത്. മുംബയ് നാലാമന്മാരായും.
കാമറൂൺ ഗ്രീൻ (41), സൂര്യകുമാർ യാദവ് (33),തിലക് വർമ്മ(26), നെഹാൽ വധേര (23) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് മുംബയ് ഇന്ത്യൻസിനെ 182ലെത്തിച്ചത്. ലക്നൗവിനായി നവീൻ ഉൽ ഹഖ് നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. ലക്നൗ ബാറ്റിംഗിൽ മാർക്കസ് സ്റ്റോയ്നിസിന് (40) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്.
ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 182 റൺസ് നേടിയത്. നവീൻ ഉൽ ഹഖ് ലക്നൗവിനായി നാലുവിക്കറ്റ് നേടി. മുംബയ് ഇന്ത്യൻസിന് തുടക്കം മികച്ചതായിരുന്നില്ല. നായകൻ രോഹിത് ശർമ്മയെ(11) നാലാം ഓവറിൽത്തന്നെ നവീൻ ഉൽഹഖ് മടക്കി അയച്ചു. അടുത്ത ഓവറിൽ ഇഷാൻ കിഷനെ(15) യഷ് താക്കൂർ കീപ്പർ പുരാന്റെ കയ്യിലെത്തിച്ചു. ഇതോടെ മുംബയ് 38/2എന്ന നിലയിലായി. തുടർന്ന് കാമറൂൺഗ്രീനും (41) സൂര്യകുമാർ യാദവും (33) ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 11-ാം ഓവറിൽ ടീം സ്കോർ 104ൽ നിൽക്കവേ സൂര്യയെ ഗൗതമിന്റെ കയ്യിലെത്തിച്ച് നവീൻ ലക്നൗവിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.ഒരുപന്തിന്റെ ഇടവേളയ്ക്ക് ശേഷം നവീൻ ഗ്രീനിന്റെ കുറ്റിപിഴുതെറിഞ്ഞതോടെ മുംബയ് 105/4 എന്ന നിലയിലായി.
തിലക് വർമ്മയും(26) ടിം ഡേവിഡും(13) ചേർന്ന് 148വരെ എത്തിച്ചു.17-ാം ഓവറിൽ യഷ് താക്കൂർ ടിം ഡേവിഡിനെ ഹൂഡയുടെ കയ്യിലത്തിച്ചു. അടുത്ത ഓവറിൽ തിലകിനെ ഹൂഡയുടെതന്നെ കയ്യിലെത്തിച്ച് നവീൻ നാലാം വിക്കറ്റ് തികച്ചു.19-ാം ഓവറിൽ മൊഹ്സിൻ ഖാൻ ജോർദാനെ(4) പുറത്താക്കി. ഇംപാക്ട് പ്ളേയറായി ഇറങ്ങിയ നെഹാൽ വധേര 12 പന്തുകളിൽ 23 റൺസുമായി മുംബയ്‌യെ 182ലെത്തിച്ച് അവസാന പന്തിൽ പുറത്തായി.
മറുപടിക്കിറങ്ങിയ ലക്നൗവിനും തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങി. രണ്ടാം ഓവറിൽ പ്രേരക് മങ്കാഡിനെ (3) ഷൗക്കീന്റെ കയ്യിലെത്തിച്ച് ആകാശ് മധ‌്വാളാണ് ലക്നൗവിന് ആദ്യ പ്രഹരം നൽകിയത്. നാലാം ഓവറിൽ കൈൽ മേയേഴ്സിനെ ക്രിസ് ജോർദാൻ പുറത്താക്കി. തുടർന്ന് സ്റ്റോയ്നിസ് കാലുറപ്പിക്കാൻ നോക്കിയെങ്കിലും ക്രുനാൽ പാണ്ഡ്യ (8),ആയുഷ് ബദോനി (1), നിക്കോളാസ് പുരാൻ (0) എന്നിവർ പെട്ടെന്ന് പുറത്തായതോടെ ലക്നൗവിന്റെ താളം തെറ്റി. ക്രുനാലിനെ പിയൂഷ് ചൗളയും ബദോനിയെയും പുരാനെയും മധ്വാളുമാണ് മടക്കിഅയച്ചത്. ഇതോടെ പരിഭ്രാന്തരായ അവർ റൺഒൗട്ടുകളിലേക്ക് നീങ്ങി.27 പന്തുകളിൽ 40 റൺസ് നേടിയ മാർക്കസ് സ്റ്റോയ്നിസും കൃഷ്ണപ്പ ഗൗതവും (2), ദീപക് ഹൂഡയുമാണ് (15) വെറുതെ റൺഒൗട്ടായിക്കളഞ്ഞത്. 15-ാം ഓവറിൽ രവി ബിഷ്ണോയ്‌യെ പുറത്താക്കിയാണ് മധ്വാൾ നാലുവിക്കറ്റ് തികച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |