ന്യൂഡൽഹി : അഞ്ച് കോടി രൂപ നഷ്‌ടപരിഹാരം തേടി ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിൻ തനിക്കെതിരെ സിക്കിം കോടതിയിൽ സമർപ്പിച്ച മാനനഷ്‌ടക്കേസ് കേരളത്തിലേക്ക് മാറ്രണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് സുപ്രീംകോടതിയിൽ.
തോമസ് ഐസക് 2019ൽ ധനമന്ത്രിയായിരിക്കെ നടത്തിയ പരാമർശങ്ങൾ തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് മാർട്ടിന്റെ ആരോപണം. തോമസ് ഐസക്കിന് അയച്ച വക്കീൽ നോട്ടീസിൽ അൻപത് കോടി ആവശ്യപ്പെട്ടെങ്കിലും, സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലെ കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ അഞ്ച് കോടിയാക്കി കുറയ്‌ക്കുകയായിരുന്നു. ധനമന്ത്രിയായിരിക്കെ നടത്തിയ പരാമർശങ്ങളുടെ പേരിലായതിനാൽ സർക്കാരാകും തോമസ് ഐസകിന്റെ കേസ് നടത്തുന്നത്. അഡ്വ. ജി. പ്രകാശ് മുഖേനയാണ് ഐസക് ഹർജി സമർപ്പിച്ചത്.
തോമസ് ഐസക്കിന്റെ വാദം
2019ൽ പരാമർശം നടത്തിയെന്നാണ് മാർട്ടിന്റെ ആരോപണം. മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത് 2023ലാണ്.
ഒരു വർഷത്തിനകം കേസ് ഫയൽ ചെയ്യാത്തതിനാൽ കാലഹരണപ്പെട്ട ഹർജിയാണ്.
പരാമർശങ്ങൾ പ്രസിദ്ധീകരിച്ച പത്രത്തെ എതിർകക്ഷിയാക്കിയില്ല
എഴുപത് വയസ് കഴിഞ്ഞ തനിക്ക് 3000കിലോമീറ്റർ അകലെയുളള ഗാങ്ടോക്കിൽ കേസിന് പോകാൻ ശാരീരികമായി ബുദ്ധിമുട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |