കൊച്ചി: പഴക്കൃഷിയെ തോട്ടവിളയായി കണക്കാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഭക്ഷ്യസംസ്‌കരണ മേഖലയ്ക്കായി കൊച്ചിയിൽ നടത്തിയ പ്രാദേശിക വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പും കേരള സർക്കാരും ചേർന്ന് നടത്തുന്ന വേൾഡ് ഫുഡ് ഇന്ത്യ വ്യവസായ സംഗമത്തിന് മുന്നോടിയായാണ് പ്രാദേശിക വ്യവസായ സമ്മേളനം നടത്തിയത്. നവംബർ മൂന്നു മുതൽ അഞ്ചുവരെ ഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ സംഗമത്തിന്റെ സ്റ്റേറ്റ് പാർട്ണർ ആണ് കേരളം.
തോട്ടവിളകളെ വ്യവസായ വകുപ്പിന് കീഴിലേക്ക് എത്തിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് പഴക്കൃഷിയെക്കൂടി തോട്ടവിളയായി പരിഗണിക്കാനാകുമോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കുന്നത്. ഉടൻ തന്നെ സർക്കാർ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്താദ്യമായി ആരംഭിക്കുന്ന സ്‌പൈസ് പ്രോസസിംഗ് പാർക്ക് സെപ്തംബറിൽ തൊടുപുഴയിൽ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ പാർക്കിനും ഒക്ടോബറിൽ തറക്കല്ലിടും. 39,000 പുതിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ കേരളത്തിൽ ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്തു.
സ്വകാര്യ വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പസ് വ്യവസായ പാർക്കുകൾ എന്നിവയും സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ പുരോഗതി കൊണ്ടു വരും. കുറഞ്ഞത് പത്ത് ഏക്കർ സ്ഥലത്ത് തുടങ്ങുന്ന സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മൂന്ന് കോടി രൂപയുടെ സഹായം നൽകും. ഇതു വരെ എട്ട് പാർക്കുകൾക്ക് അനുമതി നൽകി. ആറെണ്ണം പരിഗണനയിലാണ്. 25 പാർക്കുകൾ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. കിൻഫ്ര വഴി പത്ത് ചെറുകിട ഫുഡ് പാർക്കുകൾ തുടങ്ങും. അടിസ്ഥാന സൗകര്യ വികസനത്തിന് പാർക്കൊന്നിന് പത്തു കോടി രൂപ നൽകും.
നൂതനത്വമാണ് ഭക്ഷ്യസംസ്‌കരണ മേഖലയിൽ അത്യാവശ്യമായി ഏർപ്പെടുത്തേണ്ടത്. നാനോ-ജീനോം സാങ്കേതിവിദ്യ തുടങ്ങിയവയ്ക്ക് ഈ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. രാജ്യത്തെ ആദ്യ ജീനോം ഡാറ്റാ സെന്റർ കേരളത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വ്യവസായമേഖലയ്ക്ക് ഈ ഡാറ്റാസേവനങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും വ്യവസായമന്ത്രി പറഞ്ഞു.
മൂല്യവർധിത ഉത്പന്നങ്ങളിൽ കൂടുതൽ നൂനത്വവും ശാസ്ത്രീയ സാങ്കേതിക വിദ്യയും ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. നവ വിപണികളായ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്ക് കടന്നു കയറാൻ നമ്മുടെ ഭക്ഷ്യ വ്യവസായത്തിന് സാധിക്കമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് അഡി. സെക്രട്ടറി മിൻഹാജ് ആലം, കെ.എസ്.ഐ.ഡി.സി. എം.ഡിയും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ് .ഹരികിഷോർ, കെ.എസ്.ഐ.ഡി.സി. ചെയർമാൻ പോൾ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |