SignIn
Kerala Kaumudi Online
Sunday, 06 October 2024 4.13 PM IST

നവകേരള സദസ്: വാഗ്ദാനം പാഴായി പരാതികൾ 43,499,​ തീർപ്പായത് 425

Increase Font Size Decrease Font Size Print Page
navakerala
നവകേരള സദസ്:

കണ്ണൂർ: നവകേരള സദസിൽ ലഭിക്കുന്ന പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് തീർപ്പാക്കാൻ കഴിയുന്ന പരാതികൾ രണ്ടാഴ്ചയ്ക്കകം പരിഹരിക്കുമെന്ന സർക്കാർ വാഗ്ദാനം വെള്ളത്തിൽ വരച്ച വരയായി.

കണ്ണൂർ,​ കാസർകോട് ജില്ലകളിലായി 43,​499 പരാതികളാണ് ലഭിച്ചത്. ഇതിൽ ഇതുവരെ പരിഹരിച്ചതാകട്ടെ 425 എണ്ണം മാത്രം. കണ്ണൂരിൽ ലഭിച്ച 28,​801 പരാതികളിൽ 256 എണ്ണവും കാസർകോട് നിന്നുള്ള 14,​698 പരാതികളിൽ 169 എണ്ണവുമാണ് തീർപ്പാക്കിയത്. പരാതികൾ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ അവ തീർപ്പാക്കി വിശദമായ മറുപടി നൽകി പോർട്ടലിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു നവകേരള സദസിന്റെ പ്രധാന വാഗ്ദാനം. പരാതികൾ തീർപ്പാക്കാനുള്ള ഈ കാലാവധി കാസർകോട് ജില്ലയിൽ ഡിസംബർ 3നും കണ്ണൂരിൽ 5നും അവസാനിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ലഭിച്ച 7000ത്തോളം പരാതികളിൽ ഒന്ന് പോലും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ദേയമാണ്. വിവിധ സ്ഥാപനങ്ങളിലുള്ള ജീവനക്കാരുടെ കുറവ് പരാതി പരിഹരിക്കാൻ വൈകുന്നതിന് കാരണമാകുന്നു എന്ന ആക്ഷേപവുമുണ്ട്.

നവംബർ 18ന് കാസർകോട് നിന്നാരംഭിച്ച നവകേരള സദസ് രണ്ട് ദിവസത്തിനുശേഷം 20ന് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരുന്നു. കണ്ണൂരിൽ മൂന്ന് ദിവസമായിരുന്നു പരിപാടി.

പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പറഞ്ഞത്

പരാതികൾ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പരാതി തീർപ്പാക്കി വിശദമായ മറുപടി നൽകി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും. അത്തരം സാഹചര്യങ്ങളിൽ പരാതി കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെങ്കിൽ മാത്രം 45 ദിവസം സമയമെടുക്കും. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും.

പരാതികൾ തട്ടിക്കളിക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം ലഭിക്കാനുള്ള 13 അപേക്ഷകളടക്കം 576 പരാതികൾ തരംതിരിച്ചയച്ചത് കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക്. കോർപ്പറേഷനിൽ ലഭിച്ച 67 പരാതികൾ തങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു. കോർപ്പറേഷനിൽ ലഭിച്ച 178 പരാതികൾ ലൈഫ് പദ്ധതി വഴി വീട് അനുവദിക്കണം എന്നുള്ളതാണ്. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട 45 പരാതികളുമുണ്ട്. പട്ടയം കിട്ടാത്തതുമായി ബന്ധപ്പെട്ട് നാല് അപേക്ഷയും കോർപ്പറേഷൻ ഓഫീസിൽ ലഭിച്ചു. കെ.എസ്.ആർ.ടി.സി ബസ് റൂട്ട് അനുവദിക്കണം,​ റേഷനരി വിഹിതം വർദ്ധിപ്പിക്കണം,​ സർക്കാർ ആശുപത്രികളിൽ മരുന്ന് കൃത്യമായി നൽകണം തുടങ്ങിയവയാണ് മറ്റ് ചില പരാതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, NAVAKERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.