ന്യൂഡൽഹി: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ
അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇന്നലെ വൈകിട്ട് 6ന് ശ്രീനഗറിൽ നിന്നും മൃതദേഹവുമായി ഇൻഡിഗോ വിമാനം നാട്ടിലേക്ക് പുറപ്പെട്ടു. പുലർച്ചെയോടെ വിമാനം കൊച്ചിയിലെത്തും. തുടർന്ന് നോർക്കയുടെ പ്രത്യേക ആംബുലൻസിൽ ചിറ്റൂരിലെത്തിക്കും.
വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ.ആർ, ശ്രീജേഷ്, അരുൺ, പി.അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ നാട്ടിലെത്തിക്കും.
കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജി മോൻ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ്.ടി.ഒ, അനൂപ്.വി എന്നിവരാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി അസിസ്റ്റന്റ് ലെയ്സൺ ഓഫീസർ ജിതിൻ രാജ്.ടി.ഒ ചിറ്റൂർ വരെ അനുഗമിക്കും. സൗറയിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു.കെ എന്നിവർ അവിടെ തുടരും. 13 പേരായിരുന്നു വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |