വടകര: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ 11ാമത് അന്താരാഷ്ട്ര കലാ- കരകൗശല മേള 22 മുതൽ ജനു. എട്ടുവരെ നടക്കും. കേന്ദ്ര- സംസ്ഥാന ടൂറിസം വകുപ്പുകൾ, വസ്ത്ര മന്ത്രാലയം, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന മേള 22ന് വൈകിട്ട് 6.30ന് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും.
ഈ വർഷം ശ്രീലങ്ക പങ്കാളിത്ത രാജ്യമായി പങ്കെടുക്കുന്ന മേളയിൽ 11 രാജ്യങ്ങളിലെ കരകൗശല വിദഗ്ദ്ധർ,രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 400ലധികം കരകൗശല വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും. 400ലധികം കരകൗശല വിദഗ്ദ്ധർ ഒരുക്കുന്ന കരകൗശല പ്രദർശന-വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വികസന കമ്മിഷൻ ഒരുക്കുന്ന കരകൗശല പ്രദർശനം, ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ്, വനം- വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവലിയൻ, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതി പരിരക്ഷയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഗ്രീൻ മൊബിലിറ്റി എക്സ്പോ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഭക്ഷ്യ മേള, ബോട്ട് സവാരി എന്നിവ മേളയ്ക്ക് കൊഴുപ്പേകും.
മലബാർ മെഡിക്കൽ കോളേജിന്റെയും നന്തി സഹാനി ഹോസ്‌പിറ്റലിന്റെയും മെഡിക്കൽ സംഘം മേളയിൽ ഉടനീളമുണ്ടാകും. സൗജന്യ ബി.എൽ.എസ് ട്രെയിനിംഗും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിംഗിനും വിപുലമായ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ രണ്ട് ലക്ഷത്തിൽപ്പരം സഞ്ചാരികൾ മേളയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ, സർഗാലയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പി.പി.ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ.രാജേഷ്, ഹോസ്‌പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ക്രാഫ്റ്റ്സ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |