തൃശൂർ: പൂരം പ്രതിസന്ധിയിൽ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെയുള്ള പ്രമേയത്തിൽ കോൺഗ്രസും ബി.ജെ.പിയും വോട്ടിംഗ് ആവശ്യപ്പെട്ടതോടെ കോർപറേഷൻ കൗൺസിൽ യോഗം അലങ്കോലം. ആവശ്യം നിരസിച്ച മേയർ എം.കെ. വർഗീസ് ചെയർ വിട്ടിറങ്ങിയത് തടഞ്ഞതോടെ കുറച്ചുനേരം സംഘർഷമായി. വടക്കുഭാഗത്തുള്ള വാതിൽ വഴി പുറത്തുകടക്കാനെത്തിയ മേയറെ വോട്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജയപ്രകാശ് പൂവത്തിങ്കൽ, ലാലി ജയിംസ് എന്നിവരാണ് തടഞ്ഞത്. തെക്കുഭാഗത്തെ വാതിൽ വഴി അതിവേഗം മേയർ ഇറങ്ങിയോടി. പരിസരത്തുണ്ടായിരുന്ന കൗൺസിൽ സൂപ്രണ്ട് സുർജിതിനെ തള്ളിമാറ്റുന്നതിനിടെ ഇദ്ദേഹം വീണു.
പൂരം എക്‌സിബിഷൻ നടത്താനാവശ്യമായ സാഹചര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ തുടക്കത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ചർച്ചയ്‌ക്കൊടുവിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. ബി.ജെ.പിയും പ്രമേയത്തെ പിന്തുണച്ചതോടെ ഭരണപക്ഷം ന്യൂനപക്ഷമായി. 55 അംഗ കൗൺസിലിൽ പ്രതിപക്ഷത്തിന് 30 പേരുടെ പിന്തുണയുണ്ട്. എക്‌സിബിഷൻ നടത്തുന്ന സ്ഥലത്തിന്റെ തറവില കൊച്ചിൻ ദേവസ്വം ബോർഡ് അമിതമായി കൂട്ടിയത് പിൻവലിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.
കോർപറേഷൻ തയ്യാർ
പ്രദർശനം വേണ്ടിവന്നാൽ നടത്താൻ കോർപറേഷൻ തയ്യാറാണെന്ന് മേയർ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കിയതോടെ പ്രതിപക്ഷം ബഹളം വച്ചു. തൃശൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ്രദർശനം നടത്താനുള്ള സംവിധാനം ഉണ്ടെന്നായിരുന്നു മേയറുടെ പ്രഖ്യാപനം. പ്രതിപക്ഷ നേതാവിന്റെ പ്രമേയം അപ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. ഇത് സി.പി.എം നിയന്ത്രിക്കുന്ന ദേവസ്വം ബോർഡിനെ പരോക്ഷമായി സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രമേയത്തിൽ വോട്ടിംഗ് വേണമെന്ന് ആവർത്തിച്ചതോടെ മേയർ കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുകയായിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച പ്രമേയചർച്ചയിൽ അനുകൂലമായി സംസാരിച്ച ഇടതുകൗൺസിലർമാർ പ്രമേയം അനാവശ്യമാണെന്ന വാദം ഉയർത്തിയിരുന്നു.
വൈകിട്ട് കൗൺസിൽ യോഗമുണ്ടാകുമെന്നു കരുതി പ്രതിപക്ഷം സീറ്റുകളിലിരുന്നുവെങ്കിലും മേയർ എത്തിയില്ല. 46 അജൻഡകളിൽ ഒന്നും ചർച്ചയ്‌ക്കെടുത്തിരുന്നില്ല.
ദേവസ്വങ്ങളുടെ നേതൃത്വത്തിൽ പ്രദർശനം വേണം
പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിൽ പൂരം പ്രദർശനം നടത്താൻ വഴിയൊരുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയറുടെ പ്രഖ്യാപനം കൊച്ചിൻ ദേവസ്വം ബോർഡിന്റെയും, കോർപറേഷന്റെയും ഒത്തു കളിയുടെ തെളിവാണെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |