ചിറ്റൂർ: നല്ലേപ്പിള്ളി കണക്കമ്പാറ ഇന്ദിര നഗർ കോളനിയിൽ നവജാത ശിശുവിനെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ സഹായിച്ച അയൽവാസികളായ നാല് പെൺകുട്ടികളുടെ സമയോചിതമായ ഇടപെടലിന് നാടിന്റെ അഭിനന്ദന പ്രവാഹം.
കോയമ്പത്തൂരിൽ സ്വകാര്യ കോളേജിലെ എം.എസ്.ഡബ്ല്യു ഒന്നാംവർഷ വിദ്യാർത്ഥിനിയായ ആർ.അഭിനയ (20), സഹോദരി ആർ.അനുനയ (18), സമീപവാസിയായ രാജേശ്വരി (13), വിരുന്നെത്തിയ തമിഴ്നാട് സദേശി ആർ.ഹരിണപ്രിയ (17) എന്നിവരാണ് 14 ദിവസം പ്രായമുളള ശിശുവിന്റെ രക്ഷകരായത്.
കട്ടിലിൽ കിടന്നിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ തന്നെ അടുത്ത വീട്ടിലുണ്ടായിരുന്ന പെൺകുട്ടികളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയ തിരച്ചലിൽ വീട്ടിന് പുറകിലെ കുളിമുറിയിൽ ബേസിനിലെ വെള്ളത്തിൽ തുണിയോടുകൂടി അബോധാവസ്ഥയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ അഭിനയ കുഞ്ഞിന്റെ വായിൽ നിന്ന് വെള്ളം വലിച്ചെടുത്ത് പുറത്ത് കളയുകയും കൃത്രിമശ്വാസം നൽകുകയും ചെയ്തു. ഇതോടെ അനക്കമില്ലാതിരുന്ന കുഞ്ഞ് കരഞ്ഞുതുടങ്ങി.
നാട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ കുഞ്ഞ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |