തൃശൂർ: ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങി. എസ്.പി.ജി സംഘം ജില്ലയിലെത്തി കളക്ടർ, പൊലീസ് എന്നിവർ അടക്കമുള്ളവരുമായി ചർച്ച നടത്തി. കൊച്ചിയിൽ നിന്ന് ഹെലിക്കോപ്ടർ മാർഗം കുട്ടനെല്ലൂരിൽ ഇറങ്ങി. അവിടെ നിന്ന് കാർമാർഗം സമ്മേളന വേദിയിലേക്കെത്തും.
കുട്ടനെല്ലൂർ ഹെലിപാഡിൽ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ സന്ദർശിച്ച് സുരക്ഷകാര്യങ്ങൾ വിലയിരുത്തി. ഹെലിപാഡ് പരിസരത്ത് സുരക്ഷയ്ക്ക് തടസമായ മൺകൂന, വൃക്ഷച്ചില്ലകൾ എന്നിവ നീക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർമാർ, പൊലീസ്, റവന്യൂ, ഫയർഫോഴ്‌സ്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ട്രയൽ റൺ ഉൾപ്പടെയുള്ളവ നടത്തും. ജനുവരി മൂന്നിന് ഉച്ചയ്ക്കുശേഷം മൂന്നിനാണ് തേക്കിൻക്കാട് മൈതാനിയിൽ മഹിളാ സമ്മേളനം നടക്കുക.
റോഡ് ഷോ
തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ജില്ലാ ആശുപത്രിക്ക് മുൻവശത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. തുടർന്ന് നായ്ക്കനാൽ വഴി സമ്മേളന വേദിയായ തേക്കിൻക്കാട്ടിലേക്ക് പ്രവേശിക്കും. ഇതിനിടെ തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയെ മിനി പൂരം ഒരുക്കി സ്വീകരിക്കാനുള്ള ശ്രമം പാറമേക്കാവ് ദേവസ്വം ഒരുക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രസംഭവമാകും : കെ. സുരേന്ദ്രൻ
മഹിളാ സംഗമത്തിൽ കേരളത്തിലെ വിവിധ തുറകളിലുള്ള സ്ത്രീകൾ പങ്കെടുക്കുമെന്നും നരേന്ദ്രമോദിയോടുള്ള കേരളത്തിലെ സ്ത്രീകളുടെ സ്‌നേഹം ജനുവരി മൂന്നിന് മനസിലാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. രണ്ട് ലക്ഷത്തോളം വരുന്ന സ്ത്രീകൾ തേക്കിൻകാട് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിന് താങ്ങായാത് പ്രധാനമന്ത്രിയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, മഹിളാമോർച്ചാ സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |