അയിലൂർ: പാടശേഖരങ്ങൾ കതിരണിഞ്ഞു തുടങ്ങിയതോടെ വരിയും കലർപ്പും വ്യാപകം. നെന്മാറ, അയിലൂർ മേഖലയിലെ കതിർ വന്ന പാടശേഖരങ്ങളിലാണ് വരിയും കലർപ്പും കണ്ടു തുടങ്ങിയത്. അടുത്ത വിളയ്ക്കുള്ള വിത്തിനായി സൂക്ഷിക്കേണ്ട നെല്ലിനം ആയതിനാൽ കലർക്കും പറിച്ചുമാറ്റേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വിളയിൽ വരിശല്യം കുറവായിരുന്നെങ്കിലും രണ്ടാംവിളയിൽ വരി പറിച്ചുമാറ്റേണ്ടതിനു പണി കൂലിയിൽ നല്ല തുക ചെലവാകുമെന്ന് കർഷകർ പറയുന്നു.
കർഷകരിൽ പലരും നെൽവിത്തു വാങ്ങിയതിലൂടെ വന്നതാകാം വരിശല്യം കൂടാൻ കാരണമെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൊയ്ത്തിനെത്തുന്ന യന്ത്രത്തിലൂടേയുമാകാം വിത്ത് പാടശേഖരങ്ങളിലെത്തിയതെന്നും കർഷകർ പറഞ്ഞു. ഇവ പറിച്ചു മാറ്റുന്നതിന് അധിക സാമ്പത്തിക ചെലവാണ്.
പാടങ്ങളിൽ വെള്ളത്തിന്റെ കുറവും കൃഷിയിറക്കാൻ വൈകിയതും മൂലം കതിർ നിരന്നു തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ പോത്തുണ്ടി ഡാമിലെ വെള്ളം എത്താൻ വൈകിയതു മൂലം ശരിയായ രീതിയിൽ നെല്ലിന് പരിചരണം നൽകാനും കർഷകർക്കായില്ല. വെള്ളക്കുറവുണ്ടാകുമെന്ന് കരുതി മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് ഇത്തവണ കർഷകർ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്റെ തോത് അനുസരിച്ച് കർഷകർ വിതയും ഞാറ്റടിയുമാണ് തയ്യാറാക്കിയിരുന്നത്. തുടക്കത്തിൽ വെള്ളമുണ്ടായിരുന്നുവെങ്കിലും പിന്നീട് വെള്ളം വാർന്നതോടെ കളപറിയും, വളപ്രയോഗവും നടത്താനും കാലതാമസുമുണ്ടായി. വെള്ളം ലഭിച്ച് വളപ്രയോഗം നടത്തിയ പാടശേഖരങ്ങളാണ് ഇപ്പോൾ കതിരണിഞ്ഞു തുടങ്ങിയിട്ടുള്ളത്. അടുത്ത മാസം അവസാനത്തോടെ കൊയ്‌തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മിക്ക കർഷകരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |