അലനല്ലൂർ: നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനാതിർത്തികളിൽ വനംവകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരംകുന്ന്, തിരുവിഴാംകുന്ന് ഫാം, പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വേലിക്കാട് ഭാഗം, കൂടാതെ സൈലന്റ് വാലി വനാതിർത്തിൽ മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായ സ്ഥലങ്ങളിലുമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സമ്പൂർണ വന്യജീവി പ്രതിരോധ പദ്ധതി നടപ്പാക്കാൻ മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഫോറസ്റ്റ് ഡിവിഷന് നിർദേശം നൽകി.
കോട്ടോപ്പാടം, അലനല്ലൂർ, മണ്ണാർക്കാട്, പൊറ്റശേരി ഭാഗങ്ങളിലൂടെയാണ് ഗ്രീൻഫീൽഡ് പാത ഏറെയും കടന്നുപോകുന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്നിൽ 650 മീറ്റർ നിക്ഷിപ്ത വനഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കുന്നുണ്ട്. വന്യജീവികൾക്ക് കാടിനുള്ളിൽ തീറ്റയും വെള്ളവും ഉറപ്പാക്കാനുള്ള സംവിധാനങ്ങളും കാടിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ വിവിധതരം പ്രതിരോധ വേലികൾ, പ്രത്യേക ദ്രുതപ്രതികരണ സേന തുടങ്ങിയവക്ക് മുൻഗണന നൽകിയുള്ള റിപ്പോർട്ടാണ് സമർപ്പിക്കുന്നത്.
വൈൽഡ് ലൈഫ് സി.സി.എഫ് ഷബാബ്, മണ്ണാർക്കാട് ഡി.എഫ്.ഒ ആഷിക് അലി, റേഞ്ച് ഓഫീസർ എൻ.സുബൈർ, സൈലന്റ് വാലി റേഞ്ച് അസി.വൈൽഡ് ലൈഫ് വാർഡൻ പ്രസാദ്, ഭവാനി റേഞ്ച് അസി.വൈൽഡ് ലൈഫ് വാർഡൻ എൻ.ഗണേശൻ, തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |