തൃശൂർ: ഇന്ത്യയുമായി ആഴത്തിൽ ഹൃദയബന്ധമുള്ള ഐറിഷ് കവിയായ ഗബ്രിയേൽ റോസൻസ്റ്റോക്കിന്റെ കാവ്യാവതരണം ശ്രദ്ധേയമായി. കശ്മീരി ചിത്രകാരൻ മസൂദ് ഹുസൈന്റെ ചിത്രങ്ങളെ ആധാരമാക്കിയുള്ള ഹൈക്കു കവിതകൾ അദ്ദേഹം അവതരിപ്പിച്ചു. ഒരേ ചിത്രത്തെക്കുറിച്ച് വ്യത്യസ്ത ഹൈക്കുകൾ എഴുതാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാരമ്പര്യ ഐറിഷ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ലോകത്തിൽ ഇന്ന് വംശനാശഭീഷണി നേരിടുന്ന ഭാഷകളിലൊന്നായി ഐറിഷ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ ദൃശ്യങ്ങളാവുമ്പോൾ
പ്രാധാന്യം കുറയുന്നു
തൃശൂർ: ദൃശ്യങ്ങളാവുമ്പോൾ ഭാഷയ്ക്കും അക്ഷരങ്ങൾക്കുമുള്ള പ്രാധാന്യം കുറഞ്ഞുവരുന്നുവെന്ന് ജീവൻ ജോബ് തോമസ്. ഭാഷ, സാഹിത്യം, നവസാങ്കേതികത എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധ കൂടുതൽ ദൃശ്യങ്ങളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ വായനയും സാഹിത്യവും കുറയുന്നു. അത് മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെ ഇല്ലാതാക്കുന്നു. സാങ്കേതികവിദ്യ വർദ്ധിക്കുമ്പോൾ അടിമത്തം കൂടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാബു കോട്ടുക്കൽ, ഒ.പി.സുരേഷ്, പ്രവീൺ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചരിത്ര നോവലുകൾ
രാഷ്ട്രീയ പ്രതിരോധതന്ത്രം
തൃശൂർ: ലോഹനിർമ്മിതമായ ചരിത്രത്തെ എങ്ങനെ ഉടച്ചുവാർത്ത് നോവലുകളാക്കുന്നുവെന്ന് വിശദീകരിച്ച് സാഹിത്യോത്സവത്തിലെ 'നോവലും ചരിത്രവും' പാനൽ ചർച്ച. ചരിത്രനോവലുകൾ മെറ്റാഫിക്ഷൻ എന്ന നിലയിൽ രാഷ്ട്രീയപ്രതിരോധ തന്ത്രമാകുന്നുവെന്ന് കെ.വി.സജയ് അഭിപ്രായപ്പെട്ടു. യാഥാർത്ഥ്യം തമസ്കരിക്കപ്പെടാതിരിക്കാനുള്ള മാർഗ്ഗമാണ് ചരിത്രനോവലുകളെന്ന് വി.ഷിനിലാലും, സാധാരണ മനുഷ്യന്റെ സങ്കീർണ്ണതകളും ഉൾക്കാഴ്ചകളും നിറഞ്ഞ അതിജീവനത്തിന്റെ ചരിത്രമാണ് നോവലുകളെന്ന് ലിസിയും പറഞ്ഞു. മോബിൻ മോഹനും ചർച്ചയിൽ പങ്കെടുത്തു.
എപ്പോഴും ഭീഷണി നേരിടേണ്ടി വരുന്നവരാണ് എഴുത്തുകാർ. ഒരു എഴുത്താൾ അവർക്ക് വിധിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചായിരിക്കും എഴുതുക.
ആദവൻ ദീക്ഷണ്യ
(തമിഴ് എഴുത്തിനെപ്പറ്റിയുള്ള ചർച്ചയിൽ നിന്ന് )
ദേശീയതയിലും വംശാധിപത്യത്തിലും അധിഷ്ഠിതമായ സംസ്കാരത്തിലേയ്ക്ക് തിരിച്ചുപോകാൻ ജർമ്മൻ ജനത ഇന്നാഗ്രഹിക്കുന്നു എന്നത് ഭയമുളവാക്കുന്നു
ജോസ് പുന്നമ്പറമ്പിൽ
('ദേശം, വിദേശം, അനുഭവം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ നിന്ന്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |