കൊച്ചി: യു.ഡി.എഫ് കോട്ട പൊളിക്കണം. എറണാകുളം ഇടത്തേയ്ക്ക് ചായ്ക്കണം. തിരഞ്ഞെടുപ്പ് കളമൊരുങ്ങും മുമ്പ് വ്യവസായ തലസ്ഥാനത്ത് ഒരുപടി മുന്നിലെത്താൻ ചുവടുവച്ച് എൽ.ഡി.എഫ്. പാർലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് വിളംബര ജാഥയോടെയായിരുന്നു ഒരുമാസക്കാലം നീളുന്ന പ്രചാരണം തുടങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി നിമിഷങ്ങൾക്കകം ഷൈൻ വോട്ട് അഭ്യർത്ഥനയുമായി ജനങ്ങളിലേക്ക് എത്തി.
സ്ഥാനാർത്ഥിത്വം അംഗീകാരം
ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. എറണാകുളം ഇത്തവണ തിരിച്ചുപിടിക്കും. സ്ഥാനാർത്ഥിത്വം അംഗീകാരമായി കാണുന്നു. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി എന്തുപറയുന്നുവോ അത് അനുസരിച്ച് പ്രവർത്തിക്കുകയെന്നത് പാർട്ടി അംഗത്തിന്റെ ഉത്തരവാദിത്വമാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവർ ഇടതുപക്ഷത്തോടൊപ്പം നിൽക്കും. കെ.ജെ. ഷൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഗോപി കോട്ടമുറിക്കൽ, മേയർ എം. അനിൽകുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, കെ.എം. ദികരൻ, സാബു ജോർജ്, കമലാ സദാനന്ദൻ, പി.എൻ. സിനു ലാൽ, സി. മണി, കുമ്പളം രവി, കുര്യൻ എബ്രഹാം, സോണി ജോബ്, ടി.എസ്. ജോൺ, ജോസ് പുത്തൻവീട്ടിൽ, ജീവൻ ജേക്കബ്, ടിസി സഞ്ജിത്ത്, പി.ആർ. റെനിഷ്, വിനോദ് ബാബു, ജോൺ കോഴിത്തറ, കെ ജെ ജേക്കബ്, എം.പി രാധാകൃഷ്ണൻ, കെ.വി. മനോജ്, ബി.വി. പ്രവീൺ, ഷാഹുൽ ഹമീദ്, ടെസി ജേക്കബ്, സോജൻ ആന്റണി എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. മണ്ഡലത്തിലെ പാർട്ടി ഏരിയാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥി വിളംബരവും സംഘടിപ്പിച്ചു.
ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്നലെ അങ്കമാലി മേഖലയിലും പ്രചാരണം നടത്തി.
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും സിറ്റിംഗ് സീറ്റൽ ഹൈബി ഈഡനും പ്രചാരണം തുടങ്ങിയിട്ടണ്ട്. ബി.ജെ.പി സ്ഥാനാർത്ഥിയാരെന്ന് മാത്രമാണ് ആകാംക്ഷ. മുതിർന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പേരാണ് പരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |