കോഴിക്കോട് : കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതോടെ ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു.
ഇരുപത് ദിവസത്തിനുള്ളിൽ ഒരുകിലോ കോഴിയിറച്ചിയ്ക്ക് 50 രൂപ വരെ വർദ്ധിച്ച് 220 മുതൽ 240 രൂപവരെയായി . 140 മുതൽ 160 വരെയായിരുന്ന വിലയാണ് വർദ്ധിച്ചത്.
ഒരു മാസം മുമ്പ് ലൈവ് ചിക്കന് 100 രൂപയ്ക്ക് താഴെയായിരുന്നു വില. റംസാൻ നോമ്പ് അടുത്തതിനാൽ വില ഇനിയും ഉയർന്നേക്കും. കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവ് കുറഞ്ഞു. ഇതോടെ ഇവയുടെ തൂക്കവും കുറയും. ഇത്തരത്തിൽ തൂക്കം കുറയുന്നതിൽ നഷ്ടം വരാതിരിക്കാനാണ് കർഷകർ ഉത്പാദനം കുറയ്ക്കുന്നത്.
സംസ്ഥാനത്ത് പ്രധാനമായി ചിക്കൻ എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. അന്യ സംസ്ഥാനത്തെ ഫാമുകളിലും കോഴി ഉത്പാദനം കുറഞ്ഞിട്ടുണ്ട്.
അതേസമയം സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിലകയറ്റത്തിന് പിന്നിൽ തമിഴ്നാട് ലോബിയാണെന്ന് ആരോപണവുമായി ഒരു വിഭാഗം ചിക്കൻ വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ സ്വന്തമായി ഗ്രാൻഡ് പേരന്റ്, ഹാച്ചറി, തീറ്റ മില്ല് എന്നിവ ഉള്ള വൻകിടക്കാർക്ക് കോഴി വളർത്താൻ കിലോക്ക് വെറും 70 രൂപ മാത്രമേ ചെലവാകുകയുള്ളൂ. ഇവരിൽ നിന്ന് കോഴി കുഞ്ഞിനെ വാങ്ങി വളർത്തുന്ന കേരളത്തിലെ കർഷകർക്ക് 90 രൂപ ചെലവ് വരുന്നുണ്ട്. കോഴി കുഞ്ഞിന് 55 രൂപയാണ് തമിഴ്നാട് ലോബി ഇപ്പോൾ കേരള കർഷകരിൽ നിന്ന് ഈടാക്കി വരുന്നത്. 70 രൂപയുള്ള കോഴിയെയാണ് 120 രൂപയ്ക്ക് കേരളത്തിലേക്ക് അയച്ച് കൊള്ള ലാഭം നേടുന്നതെന്നും വ്യാപാരികൾ ആരോപിക്കുന്നു. നിലവിലെ വിലകയറ്റം പിടിച്ചു നിർത്താൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കേരള ചിക്കൻ ഡീലേഴ്സ് ചെറുകിട വ്യാപാരി സംഘടന ആവശ്യപ്പെട്ടു.
ചിക്കൻ കിലോ
കഴിഞ്ഞ മാസം - 140-160
നിലവിൽ- 220-240
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |