വ്യാഴാഴ്ച വരെ നടപടിയുണ്ടാകില്ല
കൊച്ചി: സ്ഥാനമൊഴിയണമെന്ന ഗവർണറുടെ ഉത്തരവിനെതിരെ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജും കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.വി. നാരായണനും നൽകിയ ഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. വ്യാഴാഴ്ച വിധി വന്നേക്കും. നടപടികൾ പാടില്ലെന്ന ഇടക്കാല ഉത്തരവ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് അന്നുവരെ നീട്ടി.
കാലിക്കറ്റ് സർവകലാശാലയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത വി.സിയായി സെർച്ച് കമ്മിറ്റി ഒരാളെ മാത്രം ശുപാർശ ചെയ്തതും യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്നു കണ്ടെത്തിയാണ് ചാൻസലറായ ഗവർണർ ഇവരെ പുറത്താക്കിയത്.
അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനെന്ന് കണ്ടാണ് സംസ്കൃത വാഴ്സിറ്റിയിൽ ഡോ. നാരായണനെ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തതെന്ന് അഭിഭാഷകൻ വാദിച്ചു. ചട്ടലംഘനമാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഒന്നിലധികം പേരുടെ പാനൽ നിർദ്ദേശിക്കണമെന്നാണ് യു.ജി.സി ചട്ടം.
ചീഫ്സെക്രട്ടറി സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടതാണ് കലിക്കറ്റ് സർവകലാശാലയിൽ ചട്ടലംഘനമായത്. അദ്ദേഹം അക്കാദമിക് മികവ് പുലർത്തിയ വ്യക്തിയാണെന്നും വി.സിയുടെ താത്കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
സാങ്കേതിക സർവകലാശാലാ വി.സി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ടുപേരെയും പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |