കോലഞ്ചേരി: ഒരേ പുരയിടത്തിൽ നിരന്നിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ. കുന്നത്തുനാട്ടിലെ റോഡരികിലെ വീട്ടിൽ ഉയർന്നുകാണുന്ന ബോർഡുകളിൽ മുന്നണി വ്യത്യാസമില്ല. റോഡുകളിൽ കൂടി പോകുന്നവർക്ക് കാണത്തക്കവിധം ബോർഡ് സ്ഥാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുംപിടുത്തം വന്നതോടെ ഒരേ പുരയിടങ്ങളിൽ തന്നെ ബോർഡുകൾ സ്ഥാപിക്കുകയാണ് മുന്നണികൾ. പൊതു ഇടങ്ങളിൽ വയ്ക്കുന്ന ബോർഡ് എടുത്ത് മാറ്റും എന്നു മാത്രമല്ല, മാറ്റുന്ന തുക കൂടി സ്ഥാനാർത്ഥിയുടെ കണക്ക് ബുക്കിലെഴുതാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇതോടെ ഇക്കാര്യത്തിൽ മുന്നണികൾ തമ്മിൽ ഭായി ഭായി ആയി മാറി. കുന്നത്തുനാട്ടിൽ ഇക്കാര്യത്തിൽ മുന്നണികൾ തമ്മിൽ ഒരു പരിഭവവുമില്ല. ഒരേ പുരയിടത്തിൽ തന്നെ പ്രധാന മുന്നണികളുടെയെല്ലാം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ മണ്ഡലത്തിലുടനീളം.
വോട്ട് ആർക്കെന്ന് ഉറപ്പിച്ചെങ്കിലും ബോർഡ് വയ്ക്കുന്ന കാര്യം ചോദിച്ചു വരുമ്പോൾ 'നിഷ്പക്ഷ ബഹുമാനം' പ്രതീക്ഷിച്ച് സ്ഥല ഉടമകളും എല്ലാവർക്ക് മുന്നിലും സമ്മതം മൂളും. ഇതോടെ നാട്ടിലെ പാർട്ടിക്കാർക്ക് വോട്ടിന്റെ കാര്യത്തിൽ കൺഫ്യൂഷനാവുന്നതിനൊപ്പം ബോർഡ് വയ്ക്കാൻ ഇടം കൊടുത്തല്ലോ എന്നതിൽ സന്തോഷവുമാകുമെന്നാണ് സ്ഥല ഉടമകളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം പൂർത്തിയായതോടെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ബോർഡുകളുമായി കളം നിറഞ്ഞ പോരാട്ടത്തിലാണ് മുന്നണികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |