യോഗം റിയാസ് മൗലവി വധക്കേസ് വിധിയെ തുടർന്നുള്ള സാഹചര്യം കൂടി വിലയിരുത്തി
കാസർകോട് : കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും തിരഞ്ഞെടുപ്പ് ചുമതലകൾ നൽകുന്നതിനുമായി എ.ഡി.ജി.പിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.ഇന്നലെ വൈകിട്ട് മൂന്നു മണിക്കാണ് ജില്ലാ പൊലീസ് കാര്യാലയത്തിൽ യോഗം ചേർന്നത്.
പ്രമാദമായ റിയാസ് മൗലവി കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതിനെ തുടർന്നുള്ള സാഹചര്യവും ക്രമസമാധാന പ്രശ്നങ്ങളും യോഗത്തിൽ വിലയിരുത്തി. കോടതി വിധിക്ക് ശേഷം ജില്ലയിൽ സ്വീകരിച്ച കർശന സുരക്ഷ നടപടികളിൽ ഉന്നത ഉദ്യോഗസ്ഥർ സംതൃപ്തി അറിയിച്ചു.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ, ഉത്തരമേഖലാ ഐ.ജി.സേതുരാമൻ, ഉത്തരം മേഖലാ ഡി.ഐ.ജി തോംസൺ ജോസ്, കാസർകോട് ജില്ലാ പൊലീസ് മേധാവി പി.എസ് ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കാസർകോട് ജില്ലയിലെ വിജിലൻസ്, എസ്.എസ്.ബി യൂണിറ്റുകൾ ഒഴികെയുള്ള ഡിവൈ.എസ്. പിമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, സ്റ്റേഷനുകളിലെ റൈറ്റർമാർ എന്നിവരെയാണ് യോഗത്തിലേക്ക് വിളിച്ചത്.
ഒരുങ്ങുന്നു ഇലക്ഷൻ സ്ക്വാഡുകൾ
തിരഞ്ഞെടുപ്പിൽ പൊലീസിന്റെ പ്രവർത്തനം, ക്രമസമാധാന ചുമതലകൾ നിർവഹിക്കുന്ന കാര്യങ്ങൾ, സേനയെ സജ്ജമാക്കൽ, സംഘർഷ സാദ്ധ്യതാബൂത്തുകളിലെ പ്രവർത്തനം എന്നിങ്ങന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് എ.ഡി. ജി. പിയും ഉത്തര മേഖല ഡി.ഐ.ജിയും ഐ.ജിയും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ സ്‌ക്വാഡിന്റെ ലിസ്റ്റ് ജില്ലാ പൊലീസ് മേധാവി യോഗത്തിൽ സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |