കോട്ടയം : കേരളത്തിൽ രക്ഷപ്പെടില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഏത് കച്ചിത്തുരുമ്പിലും തൂങ്ങാമെന്ന അവസ്ഥയിലാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസഫ് മാഷിന്റെ കൈ വെട്ടിയ ആളുകളോട് നമുക്ക് സഖ്യകക്ഷിയാകാമെന്ന് കോൺഗ്രസ് രഹസ്യമായി പറഞ്ഞു. എല്ലാ വർഗീയശക്തികളെയും ഒന്നിച്ച് നിറുത്തിയാൽ മതനിരപേക്ഷതയാകില്ലെന്ന് കോൺഗ്രസ് മനസിലാക്കണം. സംഘപരിവാർ നിലപാടിനെ പരസ്യമായി കോൺഗ്രസ് പിന്തുണയ്ക്കുന്നു. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസിന്റെ ശബ്ദമുയർന്നില്ല. പൗരത്വ ഭേദഗതി നിയമത്തിലൂടെ ലോകത്ത് നമ്മൾ ഒറ്റപ്പെട്ടു. ഇതിനെതിരായ പ്രക്ഷോഭങ്ങളിൽ നിന്ന് എന്തുകൊണ്ട് കോൺഗ്രസ് പിന്മാറിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായിയെ യെച്ചൂരി
നിയന്ത്രിക്കണം: ഹസൻ
തിരുവനന്തപുരം: കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തെ തുരങ്കം വയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സീതാറാം യെച്ചൂരി നിയന്ത്രിക്കണമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ.കേന്ദ്രത്തിൽ ഇന്ത്യാസഖ്യം അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിനെതിരേയുള്ള അര ഡസനോളം ഗുരുതരമായ കേസുകൾക്ക് സംരക്ഷണം നൽകുന്ന ബിജെപി വീണ്ടും അധികാരത്തിൽ വരുന്നതിലാണ് താൽപര്യം.
ഇന്ത്യാമുന്നണിയുടെ നിലപാടിനോട് ചേർന്നു നിൽക്കുന്ന സി.പി.എമ്മിന്റെ പ്രകടന പത്രിക മുഖ്യമന്ത്രിക്ക് ബാധകമല്ല. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്താനാണ് അദ്ദേഹം വാ തുറക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരേ പോരാടി 8 കേസുകളുള്ള രാഹുൽ ഗാന്ധി വിഷയത്തിൽ നിശബ്ദത പാലിക്കുകയാണെന്ന പച്ചക്കള്ളം മുഖ്യമന്ത്രി ഓടിനടന്നു പ്രചരിപ്പിക്കുകയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |