കൊച്ചി: പിഞ്ചുമകൾക്ക് ചികിത്സ തേടി കേരളത്തിലേക്ക് യാത്ര തിരിക്കുമ്പോൾ കൊൽക്കത്ത സ്വദേശി അവിജിത് മൊണ്ടാലും ഭാര്യയും ഒരുക്കലും കരുതിയിരുന്നില്ല പൊന്നോമനയുടെ ചേതനയറ്റ ശരീരവുമായി തിരികെ പോകേണ്ടിവരുമെന്ന്. കൊച്ചിയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ നേത്ര ശസ്ത്രക്രിയയ്ക്കിടെയായിരുന്നു കുട്ടിയുടെ മരണം.
ഹൃദയമിടപ്പ് താഴ്ന്നതിനെ തുടർന്ന് സ്വകാര്യആശുപത്രിയിൽ എത്തിക്കുന്നതിനിടെയായിരുന്നു മരണം. ബുധനാഴ്ച നടന്ന സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ എളമക്കര പൊലീസ് കുട്ടിയുടെ മരണകാരണം കണ്ടെത്താൻ അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സമഗ്രാന്വേഷണം വേണമെന്ന നിർദ്ദേശിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) ഇന്ന് റിപ്പോർട്ട് നൽകും. ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മാവൻ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഒന്നര വയസുകാരിക്ക് പകൽ ഭാഗികമായി മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളൂ. തൃശൂർ കാഞ്ഞാണിയിൽ ജോലി ചെയ്യുന്ന സഹോദരനാണ് കൊച്ചിയിലെ കണ്ണാശുപത്രിയെക്കുറിച്ച് അവിജിതിനോട് പറയുന്നത്. തുടർന്ന് പണം സ്വരൂപിച്ച് കഴിഞ്ഞമാസം കൊച്ചിയിലെത്തി. ശസ്ത്രക്രിയയിലൂടെ പൂർണകാഴ്ചശക്തി കിട്ടുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയതോടെ സന്തോഷത്തിലായിരുന്നു കുടുംബം.
ശസ്ത്രക്രിയയ്ക്കിടെ ഹൃദയമിടിപ്പ് താഴ്ന്നു
25ന് വലതുകണ്ണിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച ഇടത് കണ്ണിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് കുട്ടിയുടെ ഹൃദയമിടിപ്പ് താഴ്ന്നുപോയത്. ആംബുലൻസിൽ പാലാരിവട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണാശുപത്രിയിൽ ഐ.സി.യു ആംബുലൻസ് ഇല്ലെന്നതും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതടക്കം ചികിത്സാ പിഴവ് സംശയിക്കുന്നുണ്ട്. ചികിത്സാ രേഖകളും സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് രൂപീകരിക്കേണ്ടതുണ്ടെന്നും എളമക്കര എസ്.എച്ച്.ഒ എസ്.ആർ.സനീഷ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ്. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം അസി.പൊലീസ് കമ്മിഷണർക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |