കോട്ടയം: ചൂട് ക്രമാതീതമായി ഉയർന്നതോടെ തൈരിനും ഡിമാൻഡ് കൂടി. മിൽമയടക്കമുള്ള തൈരിന് അൻപത് ശതമാനത്തിലധികം വിൽപ്പനയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിലുണ്ടായത്. നാടൻ തൈരിനാണ് ആവശ്യക്കാരേറെ.
ചൂട് മൂലം പാലുത്പാദനം ഏറ്റവും കുറഞ്ഞ സമയമാണെന്നതിനാൽ അന്യ സംസ്ഥാനത്ത് നിന്നുള്ള കമ്പനികളും കളം പിടിച്ചിട്ടുണ്ട്. സംഭാരം, ലസി എന്നിങ്ങനെ തൈര് ഉത്പ്പന്നങ്ങൾക്കാണ് ഡിമാൻഡ്. ഹോട്ടലുകളിൽ മോരോ, തൈരോ ഊണിന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
ദാഹം ശമിപ്പിക്കാൻ സംഭാര പ്രിയരുടെ എണ്ണം കൂടിയതാണ് തൈരിന്റെ തലവര തെളിഞ്ഞത്. പ്രാദേശിക സഹകരണ സംഘങ്ങളിൽ നിന്ന് പാൽ വാങ്ങി തൈര് സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നവരുമുണ്ട്. വഴിയോരത്ത് തണ്ണീർ പന്തലുകളിൽ സംഭാരങ്ങളുടെ വെറൈറ്റികളും ലഭിക്കും. സോഡ സംഭാരം, കുടം കുലുക്കി എന്നിങ്ങനെയാണ് സംഭാരത്തിന്റെ വെറൈറ്റികൾ. വീടുകളിൽ തൈരും ഇഞ്ചിയും കറിവേപ്പിലയും മുളകും ചേർത്ത് ഫ്രിഡിജിൽ സൂക്ഷിച്ച് കുടിക്കുന്നവരുമേറെ. ഇതിനെല്ലാം കൂടിയാണ് ഇത്രയധികം തൈരിന് ആവശ്യം. ലെസികളുടെ വെറൈറ്റിക്കും ഡിമാൻഡുണ്ട്.
വൻകിട കമ്പനികളും രംഗത്ത്
വൻകിട കമ്പനികളെല്ലാം റെഡിമെയ്ഡ് സംഭാരവും ലെസിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കുപ്പിയിലും പ്ളാസ്റ്റിക് കവറുകളിലുമായി ലഭിക്കും. ഫാമുകളിൽ നിന്ന് നേരിട്ട് തൈര് ചോദിക്കുന്നവരുമുണ്ട്. തൈരിന് ലിറ്ററിന് 70 രൂപവരെയാണ് വില. നാടൻ തൈരിന് 72 രൂപവരെയുണ്ട്.
തലവരമാറ്റിയത് ചൂട്
ചൂടത്ത് സംഭാര പ്രിയരുടെ എണ്ണം വർദ്ധിച്ചു
നാരങ്ങയുടെ ഉപയോഗം അസിഡിറ്റിയുണ്ടാക്കുന്നു
ഊണിന് തൈര് നിർബന്ധമാക്കിയവരുടെ എണ്ണം കൂടി
വഴിയോരങ്ങളിലും തൈരുത്പ്പന്നങ്ങൾ സുലഭം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |