തൃശൂർ : തൃശൂർ പൂരത്തിലെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിലെ വാദ്യനിരയിൽ പൊളിച്ചെഴുത്ത്. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ നടക്കുന്ന വാദ്യപ്പെരുമഴയിൽ നാലു പതിറ്റാണ്ടോളമായി മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ തിമിലയിലെ നിറസാന്നിദ്ധ്യമായ നല്ലേപ്പിള്ളി ബ്രദേഴ്‌സ് ഇത്തവണയില്ല.
നല്ലേപ്പിള്ളി കുട്ടൻ, നല്ലേപ്പിള്ളി അനിയൻ, ഒറ്റപ്പാലം ഹരി എന്നിവരെയാണ് തിമിലയിൽ നിന്ന് തിരുവമ്പാടി വിഭാഗം ഒഴിവാക്കിയത്. ഇവർക്ക് പകരക്കാരനായി കോങ്ങാട് മധുവിന്റെ ശിഷ്യൻ കൂടിയായ കോങ്ങാട് മോഹനൻ, ചെറുശേരി ശ്രീകുമാർ, പരയ്ക്കാട് മഹേന്ദ്രൻ എന്നിവർ ഇടം നേടി.
പരയ്ക്കാട് തങ്കപ്പൻ മാരാരുടെ മകനായ മഹേന്ദ്രൻ കഴിഞ്ഞവർഷം വരെ പാറമേക്കാവ് വിഭാഗത്തിൽ പഞ്ചവാദ്യ നിരയിലുണ്ടായിരുന്നു. ചെറുശേരി ശ്രീകുമാർ തിരുവമ്പാടി വിഭാഗത്തിൽ മേളത്തിൽ അണിനിരന്നിരുന്നു. അവിടെ നിന്നാണ് പഞ്ചവാദ്യ നിരയിലേക്കെത്തിയത്. കരിയന്നൂർ നാരായണൻ നമ്പൂതിരി, പെരുവനം കൃഷ്ണകുമാർ, അകതിയൂർ ഹരീഷ്, കല്ലുവഴി ബാബു, തൃപ്രയാർ രമേശ്, കലാമണ്ഡലം വിനയൻ, തൃപ്രയാർ മഹേഷ് എന്നിവരെല്ലാം ഇക്കുറിയും ഉണ്ടാകും. മഠത്തിൽ വരവ് പഞ്ചവാദ്യത്തിലെ മദ്ദള പ്രമാണി ഇത്തവണയും കോട്ടയ്ക്കൽ രവി തന്നെയാണ്.
എന്നാൽ ഏറെക്കാലം ഈ നിരയിലുണ്ടായിരുന്ന നെല്ലുവായ് ശശിക്ക് പകരം അദ്ദേഹത്തിന്റെ മകൻ സതീഷിന് ഇടം നൽകി. പാറമേക്കാവ് വാദ്യനിരയിൽ ഇക്കുറി വലിയ മാറ്റങ്ങളില്ല. മേളത്തിൽ രണ്ടാമൂഴത്തിനെത്തുകയാണ് കിഴക്കൂട്ട് അനിയൻ മാരാർ. പെരുവനം സതീശൻ, പഴുവിൽ രഘു, ചൊവ്വല്ലൂർ മോഹനൻ, പരിയാരത്ത് രാജൻ, പാറമേക്കാവ് അജീഷ് നമ്പൂതിരി, പെരുവനം തിരുവല്ല രാധാകൃഷ്ണൻ, ചേറൂർ രാജപ്പൻ എന്നിവരെല്ലാം കിഴക്കൂട്ടിന് ഒപ്പം ഉണ്ടാകും. പഞ്ചവാദ്യത്തിന്റെ പ്രമാണം ചോറ്റാനിക്കര നന്ദപ്പൻ മാരാർക്കാണ്.
കലാമണ്ഡലം കുട്ടിനാരായണൻ തന്നെയാണ് മദ്ദളപ്രമാണി. തിരുവമ്പാടി മേള പ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരാണ്. ചെറുശേരി കുട്ടൻ മാരാർ, കക്കാട് രാജപ്പൻ, പെരുവനം ശിവൻ, കിഴക്കൂട്ട് ഭാസ്‌കരൻ, കുറ്റൂർ രാധാകൃഷ്ണ കുറുപ്പ്, നെട്ടിശേരി രാജേഷ്, കുമരി രമേഷ് എന്നിവരൊക്കെ ഇത്തവണയും ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |