പൂനെ: റൺവേയിലൂടെ നീങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ലഗേജ് ട്രാക്ടറിലിടിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിന് കേടുപാടുകളുണ്ട്. പൂനെ വിമാനത്താവളത്തിൽ വ്യാഴാഴ്‌ചയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. എ.ഐ- 858 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4.21ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങവേ ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. ഈ സമയം 180 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിൽ വിമാനത്തിന്റെ ഒരു ചിറകിനും ലാൻഡിങ് ഗിയറിന് സമീപത്തുള്ള ടയറിനും കേടുപാടുണ്ടായി. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്തതായും രാജ്യാന്തര യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചതായും എയർ ഇന്ത്യ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |