തേഞ്ഞിപ്പാലം : കനത്ത മഴയിൽ ചേലേമ്പ്രയിൽ വൻ നാശനഷ്ടം. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ചേലേമ്പ്ര എ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇന്നലെ രാത്രി എട്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മൂന്നു കുടുംബങ്ങൾ ഇടിമുഴീക്കൽ ഭാഗത്തും അഞ്ചു കുടുംബങ്ങൾ ചേലൂപ്പാടം ഭാഗത്തും ക്യാമ്പിലേക്ക് മാറി. ഇപ്പോൾ 35 പേരാണ് ക്യാമ്പിലുള്ളത്. പുല്ലിപ്പുഴയുടെ തീരപ്രദേശമായ സിൽക്ക് പാലം പൂന്തോട്ടത്തിൽ ഭാഗത്തുനിന്നും നാലു വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി .കനത്ത വെള്ളപ്പാച്ചിലിൽ ചേലൂപ്പാടം സ്കൂളിന് സമീപം നിറുത്തിയിട്ടിരുന്ന രണ്ട് കാറുകൾ അര കിലോമീറ്ററിലേറെ ദൂരം ഒഴുകിപ്പോയി. ധാരാളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പഴയ സ്പിന്നിംഗ് മില്ലിൽ പ്രവർത്തിക്കുന്ന ഫൈസൽ ആൻഡ് സബാന ഫൗണ്ടേഷന്റെ മതിൽ തകർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പുലർച്ചെ നാലിനാണ് മതിലിടിഞ്ഞത്. ചേലേമ്പ്ര സ്വദേശിയ കാണാതായിട്ടുണ്ട്. ഇയാളുടെ സൈക്കിൾ തോട്ടിൽ നിന്ന് കണ്ടെടുത്തു. ഇയാൾക്കായി തെരച്ചിൽ തുടരുന്നു. വണ്ടൂർ ,കാളികാവ്, എടക്കര എന്നിവിട ങ്ങളിൽ കിണറിടിഞ്ഞു.
പാതയിൽ നിന്നും വെള്ളം കുത്തിയൊഴുകി എത്തിയതിനാൽ കാക്കഞ്ചേരി പള്ളിയാളി റോഡ് പൂർണ്ണമായും തകർന്നു. അവിടെയുള്ള വീടുകളിലേക്ക് വെള്ളം കയറി. ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മിതി മൂലം, കാക്കഞ്ചേരി,സ്പിന്നിംഗ് മിൽ, ഇടിമുഴീക്കൽ ഭാഗങ്ങളിൽ റോഡുകളിൽ വിള്ളലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |