ചാലക്കുടി: കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പാലസ് റോഡിൽ പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണയുടെ (30) മൃതദേഹമാണ് എത്തിച്ചത്. ഈ മാസം ആറിനാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തിയത്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ പൗലോസ് ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2000 ഡോളറിന്റെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഡോണയെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ അന്നുതന്നെ രക്ഷപ്പെട്ട ലാൽ ഇന്ത്യയിലെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാൾ മറ്റേതെങ്കിലും രാജ്യത്തേയ്ക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കാനഡയിലെ കിംഗ് സ്‌ട്രീറ്റ് വെസ്റ്റിലെ വീട്ടിലാണ് ഡോണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. വീട് ഏറെ ദിവസമായി അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നീലനിറത്തിൽ CXKZ784 നമ്പർ ഫോർഡ് കാറിലാണ് ഇയാൾ കടന്നുകളഞ്ഞതെന്ന് കനേഡിയൻ പൊലീസ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇരുവരും രാജ്യത്തെ മലയാളി സംഘടനകളിൽ അംഗങ്ങളായിരുന്നില്ലെന്നാണ് വിവരം. അതിനാൽ തന്നെ ഇരുവരുടെയും വിവരങ്ങൾ ശേഖരിക്കാൻ മലയാളി സംഘടനകളും ബുദ്ധിമുട്ടിയിരുന്നു.
കാനഡയിൽ നിന്ന് എത്തിച്ച് സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നുരാവിലെ എട്ടുമണിയോടെയാണ് ഡോണയുടെ വീട്ടിലെത്തിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്‌കാരം നടത്തുമെന്നാണ് ബന്ധുക്കൾ നൽകിയ വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |