പാട്‌ന: തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും ജെഡിയു നേതാവ് നിതീഷ്കുമാറിന്റെയും പിന്തുണയോടെ എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുകയാണ്. ഇരുവരെയും ഇന്ത്യ മുന്നണിയുടെ പാളയത്തിലെത്തിക്കാനുള്ള തീവ്ര ശ്രമങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യ മുന്നണി നിതീഷ് കുമാറിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നതായുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ജെഡിയു നേതാവ് കെ സി ത്യാഗി.
'പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാറിനുമുന്നിൽ ഇന്ത്യ മുന്നണി ഓഫർ വച്ചിരുന്നു. ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനം നൽകാത്തവരാണ് പ്രധാനമന്ത്രിയാകാനുള്ള ഓഫർ മുന്നോട്ടുവച്ചത്. അദ്ദേഹമത് നിരസിച്ചു. നമ്മൾ എൻഡിയെയുടെ ഒപ്പം ഉറച്ചുനിൽക്കും'- കെ സി ത്യാഗി വ്യക്തമാക്കി. എന്നാൽ ആരാണ് ഓഫർ മുന്നോട്ടുവച്ചതെന്ന് വെളിപ്പെടുത്താൻ ത്യാഗി തയ്യാറായില്ല.
ഇന്ത്യ മുന്നണിയുടെ സ്ഥാപകരിൽ ഒരാളായ നിതീഷ് കുമാർ കഴിഞ്ഞവർഷം നടന്ന ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇന്ത്യ മുന്നണിയിൽ നിന്നിറങ്ങി നിതീഷ് കുമാർ എൻഡിഎയിൽ തിരികെയെത്തിയത്.
അതേസമയം, കെ സി ത്യാഗിയുടെ അവകാശവാദത്തെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ തള്ളി. 'അത്തരത്തിലൊരു വിവരം നമുക്ക് കിട്ടിയിട്ടില്ല. അദ്ദേഹത്തിനുമാത്രമാണ് ഈ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയാവുന്നത്'- വാർത്താസമ്മേളനത്തിൽ കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം മൂന്നാം മോദി സർക്കാരിനുള്ള പിന്തുണയ്ക്ക് ജെഡിയു നേതാവ് നിതീഷ്കുമാർ ബിജെപിയോട് ഉപാധി വച്ചെന്നാണ് റിപ്പോർട്ട്. മൂന്ന് കാബിനറ്റ് മന്ത്രിമാരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബീഹാറിന് പ്രത്യേക പദവിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |