ചാലക്കുടി: പാകമാകാതെ കൊഴിഞ്ഞുവീഴുന്ന കായകൾ. പഴങ്ങളും വിപണിയിൽ വിരളം. കാലാവസ്ഥാ വ്യതിയാനം മാങ്കോസ്റ്റിൻ കൃഷിക്ക് വരുത്തിയത് കനത്തനാശം. വിൽപ്പന പൂർണമായും അവസാനിക്കുന്ന ഘട്ടമാണ് ജൂൺ ആദ്യവാരം. എന്നിട്ടും ഒരു മരത്തിൽ നിന്നുപോലും മാങ്കോസ്റ്റിൻ കിട്ടിയില്ല. നൂറുകണക്കിന് കായകൾ വളരുന്ന മരച്ചില്ലകളിൽ കൈവിരലിൽ എണ്ണാവുന്നത്ര പോലുമില്ല ശുഷ്‌കിച്ച പഴങ്ങൾ.
കർഷകർക്ക് ഇക്കുറി മാങ്കോസ്റ്റിൻ രുചിച്ച് നോക്കാൻ പോലും കഴിഞ്ഞിട്ടില്ല. അസഹനീയ ചൂടാണ് മാങ്കോസ്റ്റിൻ കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ജനുവരിയിൽ മാങ്കോസ്റ്റിൻ മരങ്ങൾ പൂവിട്ടു തുടങ്ങും. ഇത്തവണ ഫെബ്രുവരിയും കടന്നുപോയി. ഇതിനിടെ അനുഭവപ്പെട്ട കൊടുംചൂട് കായകളുടെ മികച്ച മേനിവളർച്ചയില്ലാതാക്കി. മേയ് അവസാനം തിമിർത്ത മഴ, അങ്ങിങ്ങായി തൂങ്ങിക്കിടക്കുന്ന പഴങ്ങളിൽ ചീച്ചിലുമുണ്ടാക്കി. വിപണിയിൽ കിലോയ്ക്ക് 250 രൂപയോളം മാങ്കോസ്റ്റിന് ലഭിക്കാറുണ്ട്.
ഇടനിലക്കാരുണ്ടായാലും ഇതിന്റെ പകുതിയെങ്കിലും കർഷകന് കിട്ടും. പക്ഷേ, ഇത്തവണ എല്ലാം വൃഥാവിലായി. മാങ്കോസ്റ്റിൻ കൃഷിയുടെ ഈറ്റില്ലമായ പരിയാരത്ത് കർഷകർക്കുണ്ടായ നഷ്ടം ചില്ലറയല്ല. വൻ തോട്ടങ്ങൾക്ക് പുറമേ നൂറുകണക്കിന് ആളുകൾ ചെറുതും വലുതുമായി മാങ്കോസ്റ്റിൻ കൃഷി ചെയ്യുന്നുണ്ട്. ചാലക്കുടി അലവി സെന്ററിലെ തുമ്പരത്തി ശിവരാമനുമുണ്ട് മുപ്പതോളം മാങ്കോസ്റ്റിൻ മരങ്ങൾ. ഒന്നിൽ നിന്നും പഴങ്ങൾ ലഭിച്ചില്ലെന്ന് ജൈവ കർഷകൻ കൂടിയായ അദ്ദേഹം പറയുന്നു.
കനത്ത ചൂടിൽ ഈ വർഷത്തെ മാങ്കോസ്റ്റിൻ കൃഷി തരിപ്പണമായി. അടുത്ത വർഷവും ഇതാവർത്തിച്ചാൽ മാങ്കോസ്റ്റിൻ, റംബൂട്ടാൻ കൃഷികളുടെ ഭാവി ചോദ്യ ചിഹ്നമാകും.
- തുമ്പരത്തി ശിവരാമൻ, ചാലക്കുടിയിലെ ജൈവ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |