സെന്റ് ലൂയിസ്:നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഓസ്ട്രേലിയയെ 24 റൺസിന് കീഴടക്കി ഇന്ത്യ ട്വന്റി -20ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. സൂപ്പർ 8ലും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് 1ലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെന്റ് ലൂസിയ വേദിയായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്ടൻ രോഹിത് ശർമ്മയുടെ (41 പന്തിൽ 92) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 എന്ന മികച്ച ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ പൊരുതിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെ നേടാനായുള്ളൂ.
എതിരാളി ഇംഗ്ലണ്ട്
സൂപ്പർ 8 ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ന് ഇന്ത്യൻ സമയം രാവിലെ 6ന് തുടങ്ങുന്ന അഫ്ഗാനിസ്ഥാൻ - ബംഗ്ലാദേശ ് മത്സരഫലമനുസരിച്ചിരിക്കും ഓസ്ട്രേലിയയുടെ ഭാവി.
വീരോഹിതം
ടോസ് ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 8 സിക്സും 7 ഫോറും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. സൂര്യ കുമാർ യാദവ് (16 പന്തിൽ 31), ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ(പുറത്താകാതെ 17 പന്തിൽ 27), റിഷഭ് പന്ത് (15) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു.
ആദ്യ ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിനെ ഫോറടിച്ചുകൊണ്ടാണ് രോഹിത് ഇന്ത്യയുടെ റൺസ് അക്കൗണ്ട് തുറന്നത്. എന്നാൽ അടുത്ത ഓവറിൽ സൂപ്പർ താരം വിരാട് കൊഹ്ലിയെ (0)ട്രാവിസ് ഹെഡിന്റെ കൈയിൽ എത്തിച്ച് ഹേസൽവുഡ് ഓസ്ട്രേലിയയ്ക്ക് ബ്രേക്ക ത്രൂ നൽകി. പകരമെത്തിയ റിഷഭ് പന്തിനെ ഒരറ്റത്ത് നിറുത്തി കത്തിക്കയറിയ രോഹിത് സ്റ്റാർക്ക് എറിഞ്ഞ അടുത്ത ഓവറിൽ നേടിയത് 4 സിക്സും ഒരു ഫോറും. ഒരുവൈഡും എറിഞ്ഞ സ്റ്റാർക് ആ ഓവറിൽ വഴങ്ങിയത് 29 റൺസ്. അടുത്ത ഓവർ എറിയാനെത്തിയ പാറ്റ്കമ്മിൻസിനെ ആദ്യ പന്തിൽ തന്നെ സിക്സിന് തൂക്കി രോഹിത്. എന്നാൽ പിന്നീട് മഴയെത്തുടർന്ന് കളി അല്പം നേരം നിറുത്തിവച്ചു. പുനരാരംഭിച്ചപ്പോഴും രോഹിത് അടി തുടർന്നു. 19 ബാളിൽ അദ്ദേഹം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. അഞ്ചോവറിൽ ഇന്ത്യൻ സ്കോർ 52 ആയി. അതിൽ 50റൺസും നേടിയത് രോഹിതായിരുന്നു. പന്തിനൊപ്പം 38 പന്തിൽ 87 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിത് ഉണ്ടാക്കിയത്. പന്തിനെ പുറത്താക്കി സ്റ്റോയിനിസാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ സൂര്യയ്ക്കൊപ്പം 34 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രോഹിത്. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന രോഹിതിനെ 12-ാം ഓവറിൽ സ്റ്റാർക്കാണ് ക്ലീൻബൗൾഡാക്കിയത്. രോഹിത് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ റണ്ണൊഴുക്കിന് അൽപം വേഗം കുറഞ്ഞു.
വീണ്ടും തലവേദന
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയുടെ ഡേവിഡ് വാർണറെ (6) ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് പുറത്താക്കിയെങ്കിലും ട്രാവിസ് ഹെഡ് (43 പന്തിൽ 76) വീണ്ടും ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കി. മിച്ചൽ മാർഷിനൊപ്പം (37) 48 പന്തിൽ 81 റൺസിന്റെ കൂട്ടുകെട്ട് ഹെഡ് രണ്ടാം വിക്കറ്റിൽ ഉണ്ടാക്കി. മാർഷിനെ കുൽദീപിന്റെ പന്തിൽ അക്ഷർ അതിഗംഭീര ക്യാച്ചിലൂടെ പുറത്താക്കിയാണ് കൂട്ടകെട്ട് പൊളിച്ചത്. പിന്നീട് മാക്സ്വെല്ലിനൊപ്പം (20) 41 റൺസിന്റെ കൂട്ടുകെട്ട് ഹെഡ്ഡ് ഉണ്ടാക്കി. മാക്സിയെ പുറത്താക്കി കുൽദീപാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. വൈകാതെ സ്റ്റോയിനിസിനെ (2) അക്ഷറും പിന്നലെ ഹെഡ്ഡിനെ ബുംറയും വീഴ്ത്തിയതോടെയാണ് ഇന്ത്യ വിജയവഴിയിൽ എത്തിയത്.അർഷ്ദീപ് 3 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |